മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 മുതൽ അധികവിലയായി നൽകിയിരുന്ന 10 രൂപ 15 രൂപയാക്കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും, സംഘങ്ങൾക്കുമാണ് പ്രയോജനം ലഭിക്കുക. ഇതിൽ എട്ട് രൂപ കർഷകനും, ഏഴ് രൂപ സംഘത്തിനും, സംഘത്തിന് നൽകുന്ന ഏഴ് രൂപയിൽ നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയർ ആയും മാറ്റും. മേഖലാ യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്ന് 24 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്. ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.