നാലാം പാദത്തിൽ ഗ്രാസിം ഇൻഡസ്ട്രീസിന് 1,369.8 കോടിയുടെ ലാഭം

  • കമ്പനിയുടെ സംയോജിത വരുമാനം 12.7 ശതമാനം വർധിച്ചു
  • 440.9 കോടി രൂപയുടെ ഏകോപിത നഷ്ടമാണ് ഗ്രാസിം രേഖപ്പെടുത്തിയത്
  • ഓഹരിയൊന്നിന് 10 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു

Update: 2024-05-23 09:24 GMT

ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു.  മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം മാറ്റങ്ങളൊന്നുമില്ലാതെ 1,369.8 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ സമാന പാദത്തിലും അറ്റാദായം 1,368.9 കോടി രൂപയായിരുന്നു. കമ്പനിയുടെ കെമിക്കൽസ് ബിസിനസ്സിലെ മങ്ങിയ ഫലങ്ങളും സംയുക്ത സംരംഭമായ എവി ടെറസ് ബേ ഇങ്ക് കാനഡയുടെ താൽക്കാലിക അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട ചാർജുകളും മാർജിനുകളെ ബാധിച്ചു.

നിലവിലുള്ള വിപണി സാഹചര്യങ്ങൾ കാരണം പേപ്പർ-ഗ്രേഡ് പൾപ്പ് ബിസിനസിൽ പ്രവർത്തിക്കുന്ന ജെവി സ്ഥാപനം അതിൻ്റെ പ്ലാൻ്റും ബിസിനസ്സ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി മെയ് 22 ന് അറിയിച്ചു. 

നാലാം പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനം 12.7 ശതമാനം വർധിച്ച് 37,727.1 കോടി രൂപയിലെത്തി. മാർച്ച് പാദത്തിൽ എബിറ്റ്ഡ (EBITDA) മുൻ വർഷത്തേക്കാളും 27 ശതമാനം വർധിച്ച് 6,196 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 10 രൂപയുടെ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. 

കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 93.5 കോടി രൂപയുടെ ലാഭത്തിൽ നിന്നും 440.9 കോടി രൂപയുടെ ഏകോപിത നഷ്ടമാണ് ഗ്രാസിം രേഖപ്പെടുത്തിയത്.

2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം 11 ശതമാനം വർധിച്ച് 1,30,978 കോടി രൂപയിലെതി. ഇത് എക്കാലത്തെയും ഉയർന്ന വരുമാനമാണ്. ഇതേ കാലയളവിലെ സംയോജിത അറ്റാദായം 9,925.65 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

നിലവിൽ ഗ്രാസിം ഇൻഡസ്ട്രീസ് ഓഹരികൾ എൻഎസ്ഇ യിൽ 0.51 ശതമാനം ഉയർന്ന് 2,449 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News