നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ബിഎസ്എന്‍എല്‍ 262 കോടി രൂപയുടെ അറ്റാദായം നേടി. 2007നുശേഷം ആദ്യമായാണ് കമ്പനി ലാഭം നേടുന്നത്. മുൻ സാമ്പത്തിക വര്‍ഷം സമാന പാദത്തിൽ കമ്പനിക്ക് 1,569.22 കോടി രൂപയുടെ നഷ്ടമായിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഒട്ടനവധി പ്രതിസന്ധികൾക്കിടയിലൂടെയാണ് ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. ഇത് ലാഭത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ സര്‍വീസ് ഓഫറിങ് എന്നിവയില്‍ 14-18 ശതമാനം വളര്‍ച്ചയാണ് ബിഎസ്എന്‍എല്‍ കൈവരിച്ചത്. ജൂണിലെ 8.4 കോടിയില്‍ നിന്ന് ഡിസംബറില്‍ വരിക്കാരുടെ എണ്ണം ഒന്‍പത് കോടിയായി ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞ പാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിൽ എത്തിയത്. കമ്പനിയുടെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനവും ഫൈബർ ടു ദ് ഹോം (FTTH) സേവന വരുമാനം 18 ശതമാനവും മറ്റ് ടെലികോം കമ്പനികളിൽ നിന്നുള്ള ലീസ്ഡ് ലൈൻ വരുമാനം 14 ശതമാനവും ഉയർന്നത് കമ്പനിക്ക് നേട്ടമായി.