സ്പേസ്എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിതയുടെ മടങ്ങിവരവും കാത്ത് ലോകം

  • വിക്ഷേപിച്ച പേടകത്തില്‍ നാല് യാത്രികര്‍
  • സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കുക പ്രധാന ലക്ഷ്യം
;

Update: 2025-03-15 09:20 GMT

സ്പേസ്എക്സ് പേടകം ഡ്രാഗണ്‍ ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33 ന് കുതിച്ചുയര്‍ന്ന പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം ഇരുവര്‍ക്കും ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

ഐഎസ്എസിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിക്കുന്നത്. ക്രൂ 10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കുക. 

Tags:    

Similar News