യാത്രാ വിമാനങ്ങള്‍ക്കുനേരെയുള്ള ഭീഷണി വര്‍ധിക്കുന്നു

  • ഭീഷണിക്കു പിന്നിലെ കാരണം ഇതുവരെ അധികൃതര്‍ക്ക് കണ്ടെത്താനായില്ല
  • ഭീഷണിയുമായി ബന്ധപ്പെട്ട് 10 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധികൃതര്‍ തടയുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തു
  • എയര്‍ ഇന്ത്യയും ഒന്നിലധികം ഭീഷണികള്‍ നേരിട്ടു

Update: 2024-10-19 06:50 GMT

189 യാത്രക്കാരുമായി ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബു ഭീഷണി. സാമൂഹ്യമാധ്യമം വഴിയായിരുന്ന ഭീഷണി. തുടര്‍ന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കി. സുരക്ഷാ സേന വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനത്തിനും സമാനമായ ഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. അതിനു മണിക്കൂറുകള്‍ക്കുശേഷമാണ് എയര്‍ഇന്ത്യ വിമാനത്തിന് ഭീഷണി ഉണ്ടായത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. നിരന്തരമായ ഭീഷണികളെത്തുടര്‍ന്ന് ഏകദേശം 10 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധികൃതര്‍ തടയുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 40 ഓളം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. വ്യാഴാഴ്ച മാത്രം ലക്ഷ്യമിട്ട വിമാനങ്ങളില്‍ നാല് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും രണ്ട് വിസ്താര വിമാനങ്ങളും ഇന്‍ഡിഗോ നടത്തുന്ന ഒന്ന് എന്നിവയും ഉള്‍പ്പെടുന്നു. കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എയര്‍ ഇന്ത്യയും ഒന്നിലധികം ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ ഭീഷണി മുഴക്കുന്നവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത ഉള്‍പ്പെടെയുള്ള ഇത്തരം സംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികളാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇപ്പോള്‍ പരിഗണിക്കുന്നത്.

Tags:    

Similar News