സപ്ലൈകോയുടെ നെല്ല് സംഭരണം; കര്‍ഷകരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി

Update: 2023-11-16 10:12 GMT
Supplyco paddy procurement should not affect farmers credit score
  • whatsapp icon

കര്‍ഷകരില്‍ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നതിനുള്ള പണം ബാങ്ക് വഴി നല്‍കുമ്പോള്‍ കര്‍ഷകരെ വായ്പക്കാരായി കണക്കാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഈ പ്രക്രിയ കര്‍ഷകരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കൃത്യസമയത്ത് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നെല്‍കര്‍ഷകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.

ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നത് സപ്ലൈകോയാണെന്നും അതുവഴിയാണ് കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്നതെന്നുമുള്ള സപ്ലൈകോയുടെ അഭിഭാഷകന്‍ സന്തോഷ് പീറ്ററിന്റെ മൊഴി കോടതി പരിഗണിച്ചു. അത്തരം വായ്പകള്‍ കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളില്‍ കര്‍ഷകര്‍ വായ്പക്കാരല്ലെന്ന് ബാങ്ക് കണ്‍സോര്‍ഷ്യത്തെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കും. കര്‍ഷകര്‍ സംരക്ഷിക്കപ്പെടുമെന്നും സപ്ലൈകോ കടം വാങ്ങിയ വായ്പയുടെ പ്രത്യാഘാതങ്ങള്‍ കര്‍ഷകര്‍ നേരിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ബാങ്കിംഗ് നടപടിക്രമങ്ങളുമായി പരിചയമുള്ള ആളുകള്‍ക്ക് ത്രികക്ഷി കരാറിലെ കാര്യങ്ങള്‍ മനസ്സിലാകുമെന്നും. സപ്ലൈകോയാണ് യഥാര്‍ത്ഥത്തില്‍ ബാങ്കുകളില്‍ നിന്നും ഓവര്‍ ഡ്രാഫ്റ്റുകള്‍ വാങ്ങുന്നത്. അതിനാല്‍ സപ്ലൈകോയെ വായ്പക്കാരനായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News