ഗാസ: വെടിനിര്‍ത്തലിന് സാധ്യതയെന്ന് യുഎസ്
- പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കരാറിലെത്തുമെന്ന് ബ്ലിങ്കന്‍
- വിട്ടുവീഴ്ചക്ക് തയ്യാറെന്ന് ഹമാസ് പരോക്ഷമായി സമ്മതിക്കുന്നു
- യുദ്ധം വിനാശം വിതച്ച പാലസ്തീനില്‍ അധികകാലം പിടിച്ചുനില്‍ക്കാന്‍ ഹമാസിനാകില്ല
;

ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ ചാര സംഘടനാ മേധാവി ഖത്തറിലേക്ക് പോകുന്നുണ്ട്. യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ ചര്‍ച്ചകള്‍ ഒരു താല്‍ക്കാലിക കരാറിലെങ്കിലും എത്തുന്നതിനായി സ്രമിക്കുന്നു. ഇസ്രയേല്‍ ജയിലുകളില്‍ തടങ്കലില്‍ കഴിയുന്ന നൂറുകണക്കിന് പാലസ്തീനികള്‍ക്കായി 40ബന്ദികളെ മോചിപ്പിക്കാന്‍ അനുവദിക്കും.ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഹായത്തിന് ഇത് വഴിയൊരുക്കും.
'ഞങ്ങള്‍ ദോഹയില്‍ ഒരു കരാറിനായി ശ്രമിക്കുന്നത് തുടരുകയാണ്. അവിടെയെത്താന്‍ കുറെ പ്രതിസന്ധികളുണ്ട്. പക്ഷേ, അത് സാധ്യമാണെന്ന്കരുതുന്നു'',ബ്ലിങ്കന്‍ പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്ന കരാറിന്റെ ഭാഗമായി മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് പറയുന്നു, ഒരു താല്‍ക്കാലിക വിരാമം മാത്രമേ ചര്‍ച്ച ചെയ്യൂ എന്ന് ഇസ്രയേലും വാദിക്കുന്നു. ഈ വാദങ്ങളാണ് തടസങ്ങളാകുന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ഹമാസ് പരോക്ഷമായി സമ്മതിക്കുന്നുണ്ട്.
മധ്യസ്ഥരെ കാണുന്നതിനായി ഇസ്രയേല്‍ ചാര മേധാവി ഡേവിഡ് ബാര്‍ണിയ വെള്ളിയാഴ്ച ഖത്തറിലേക്ക് പോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് നേരെ ഏതാനും ദിവസങ്ങള്‍ കൂടി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ അറിയിച്ചു.ഹമാസ് ആശുപത്രിക്ക് സായുധ സുരക്ഷ നല്‍കുകയാണെന്നും സൈനികരെ ആക്രമിക്കുന്നതായും ഇസ്രയേല്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് ഹമാസ് നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലും പരിസരത്തുമായി 150 പോരാളികളെ കൊല്ലുകയും 358 തീവ്രവാദികളെ പിടികൂടുകയും ചെയ്തതായി ഇസ്രയേല്‍ അവകാശപ്പെടുന്നു.
ആഗോളവ്യാപാരത്തെയും ഗാസാ യുദ്ധം പ്രതികൂലമായി ബാധിച്ചു. പശ്ചിമേഷ്യയിലാകെ ഒരു സംഘര്‍ഷ സാധ്യത നിലവില്‍ വന്നു. ആഗോളതലത്തില്‍ എണ്ണ വ്യാപാരം പ്രതിസന്ധിയിലായി. പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണക്കപ്പലുകളെ യെമനിലുള്ള ഹൂതി വിമതര്‍ ആക്രമിക്കാന്‍ തുടങ്ങി. ഇസ്രയേലിനെതിരായ പ്രിഷേധം എന്നനിലയിലാണ് അവര്‍ ചരക്കുകപ്പലുകളെ തെരഞ്ഞ് ആക്രമിക്കുന്നത്. ഇത് കപ്പലുകള്‍ റൂട്ട് മാറ്റുന്നതിന് കാരണമായി. ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കും മറ്റുമുള്ള കപ്പലുകള്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്ക ചുറ്റിപ്പോകേണ്ട സ്ഥിതിയിലാണ്. ഇത് അമിതചെലവിന് വഴിതുറക്കുന്നു. കൂടാതെ യാത്രക്കായി ദിവസങ്ങള്‍ ഏറെയെടുക്കുന്നത് ചരക്കുകളെയും ബാധിക്കുന്നുണ്ട്.