സരോജ ഫാർമ ഐപിഒ: ലക്ഷ്യം 9.11 കോടി രൂപ സമാഹരിക്കല്‍
- ഇഷ്യു ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 5 വരെ
- ഇഷ്യൂ വില 84 രൂപ
- ഒരു ലോട്ടിൽ 1600 ഓഹരികൾ
;
മുംബൈ ആസ്ഥാനമായുള്ള ചെറുകിട ഇടത്തരം സംരംഭമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ സരോജ ഫാർമ ഇൻഡസ്ട്രീസ് ഇന്ത്യയുടെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 31 ന് ആരംഭിച്ചു. സെപ്തംബർ അഞ്ചിന് അവസാനിക്കും.
പത്തു രൂപ മുഖ വിലയുള്ള 10,84,800 ഓഹരികളിൽ നിന്ന് 9.11 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ ഇഷ്യു മാത്രമാണുള്ളത്. ഓഹരി ഒന്നിന് 84 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1,600 ഓഹരികൾക്കായി അപേക്ഷിക്കണം.
സെപ്തംബർ 11 ന് എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
വിപണനം, വ്യാപാരം, മൂന്നാം കക്ഷി വിതരണം എന്നിവ ഉൾപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസ്സിലാണ് കമ്പനി പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുകെ, ജോർദാൻ, സിംഗപ്പൂർ, ബെലാറസ്, ഉറുഗ്വേ, ഓസ്‌ട്രേലിയ, ജർമ്മനി, ഈജിപ്ത്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ട്.
എപിഐ (ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവ) നിർമ്മാണത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്ന സരോജ ഫാർമ, പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും, കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും ഇഷ്യൂ തുക വിനിയോഗിക്കും. ആൻഹെൽമിന്റിക്‌സ് ഹ്യൂമൻ ട്രോപ്പിക്കൽ, വെറ്റിനറി മെഡിസിൻ എന്നിവ ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാനും പദ്ധതിയുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലായിരിക്കും ഈ നിർമാണ യൂണിറ്റ്.