മൂന്നാം നാളും വിപണി ചുവപ്പിൽ തന്നെ; 24,400-ൽ നിഫ്റ്റി

Update: 2024-10-23 12:48 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിപ്പിക്കുന്നത്. ഓട്ടോ, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളിലെ ലാഭമെടുപ്പ് കാരണം വിപണി ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്‌സ് 138.74 പോയിൻ്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 80,081.98 ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 79,891.68 പോയിന്റ് വരെ താഴ്ന്നിരുന്നു. നിഫ്റ്റി 36.60 പോയിൻ്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 24,435.50 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, പവർ ഗ്രിഡ്, എൻടിപിസി, അദാനി പോർട്ട്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ എന്നിവ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

സെക്ടറിൽ സൂചികകളിൽ ഐടി സൂചിക 2 ശതമാനത്തിലധികം ഉയർന്നപ്പോൾകാപിറ്റൽ ഗുഡ്സ്, പവർ, ഫാർമ എന്നിവ 1 ശതമാനം വീതം കുറഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.5 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.

ചൊവ്വാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 3,978.61 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 5,869.06 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഉയർന്ന നിലയിലും ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. 

ബ്രെൻ്റ് ക്രൂഡ് 0.97 ശതമാനം ഇടിഞ്ഞ് ബാരലിന് 75.30 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.22 ശതമാനം ഉയർന്ന് 2765 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.08ൽ എത്തി.

Tags:    

Similar News