സ്വര്‍ണം: ഇന്ത്യയിലേക്കുള്ള സ്വിസ് കയറ്റുമതി ഉയര്‍ന്നു
- ഇന്ത്യയിലേക്കുള്ള സ്വര്‍ണ കയറ്റുമതി മൂന്നുമടങ്ങാണ് വര്‍ധിച്ചത്
- ചൈനയിലേക്കുള്ള സ്വര്‍ണവ്യാപാരത്തില്‍ ഒരുശതമാനം വര്‍ധന
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വര്‍ണ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. ചൈനയിലേക്കുള്ള സ്വര്‍ണവ്യാപാരവും ഉയര്‍ന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ബുള്ളിയന്‍ റിഫൈനിംഗ്, ട്രാന്‍സിറ്റ് ഹബ്ബ് എന്നാണ് അറിയപ്പെടുന്നത്.
മുന്‍പ് തുര്‍ക്കിയിലേക്കുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്വര്‍ണ കയറ്റുമതിയില്‍ കുറവ് വന്നിരുന്നു. ഈ ഇടിവ് ഇന്ത്യയിലേക്കും ചൈനയിലേക്കും ഉള്ള വ്യാപാരത്തിലൂടെ അവര്‍ മറികടന്നു. സ്വിസ്സ് സ്വര്‍ണ കയറ്റുമതി ജൂലൈ മുതല്‍ ഓഗസ്റ്റുവരെ 7.3 ശതമാനം വര്‍ധിച്ചതായി കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. സ്വര്‍ണത്തിന് പ്രാദേശിക ഡിമാന്‍ഡ് ഉള്ള ഏറ്റവും വലിയ ഉപഭോക്തൃ വിപണികളാണ് ഇന്ത്യയും ചൈനയും.
ഒക്ടോബര്‍-നവംബര്‍ ഉത്സവ സീസണില്‍ സാധാരണയായി ജ്വല്ലറികള്‍ വാങ്ങുന്ന ഇന്ത്യയിലേക്കുള്ള സപ്ലൈകള്‍ മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മൂന്നിരിട്ടിയാണ് ഇവിടെ വര്‍ധനവുണ്ടായത്. അതേസമയം ചൈനയിലേക്കുള്ള കയറ്റുമതി ഒരു ശതമാനം വര്‍ധിച്ചതായും ഡാറ്റ കാണിക്കുന്നു.
യുവാന്റെ മൂല്യം വര്‍ധിപ്പിക്കണമെന്ന ശക്തമായ ആവശ്യത്തിനും പുതിയ ഇറക്കുമതി ക്വാട്ടകളുടെ അഭാവത്തിനും ഇടയില്‍ ചൈനയുടെ ഫിസിക്കല്‍ ഗോള്‍ഡ് പ്രീമിയം കഴിഞ്ഞയാഴ്ച പുതിയ ഉയരത്തിലെത്തി.
ഡോളര്‍ ശക്തമായതിനെത്തുടർന്നു സെപ്റ്റംബറില്‍ ഇതുവരെ സ്വര്‍ണ്ണ വില 0.3% കുറഞ്ഞു. ഇത് മറ്റ് കറന്‍സികളില്‍ സ്വര്‍ണത്തെ ചെലവേറിയതാക്കുന്നു.