സാറ്റലൈറ്റ് സ്‌പെക്ട്രം; ലേലം വേണ്ടെന്ന് മസ്‌ക്

  • ലേലം ഒഴിവാക്കി ലൈസന്‍സിങ് വഴി സ്‌പെക്ട്രം അനുവദിക്കണമെന്നാണ് മസ്‌ക് ആവശ്യപ്പെടുന്നത്
  • ട്രായ് മസ്‌കിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചു
  • തുടര്‍ന്ന് ജിയോ ട്രായ് നിലപാട് ചട്ടവിരുദ്ധമാണെന്നും ലേലം വേണമെന്നും ആവശ്യപ്പെട്ടു

Update: 2024-10-14 09:04 GMT

സാറ്റലൈറ്റ് സ്‌പെക്ട്രത്തെച്ചൊല്ലിയുള്ള യുദ്ധം റിലയന്‍സ് ജിയോ ഇടഞ്ഞതോടെ രൂക്ഷമാകുന്നു. സാറ്റലൈറ്റ് സ്‌പെക്ട്രത്തില്‍ ലേലം വേണ്ടെന്ന നിലപാടാണ് ഇലോണ്‍ മസ്‌ക് സ്വീകരിച്ചത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് റിലയന്‍സ് ജിയോ രംഗത്തെത്തി.

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് നിര്‍മ്മിക്കാനാണ് ഇലോണ്‍ മസ്‌കിന്റെ കമ്പനി സ്റ്റാര്‍ലിങ്ക് ലക്ഷ്യമിടുന്നത്. എന്നാല്‍ ലേലം ഒഴിവാക്കി ലൈസന്‍സിങ് വഴി സ്‌പെക്ട്രം അനുവദിക്കണമെന്ന മസ്‌ക്കിന്റെ ആവശ്യത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി അനുകൂലിച്ചതോടെ ജിയോ എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. വിഷയത്തില്‍, ലേലം വേണ്ടെന്നും കേന്ദ്രത്തിന്റെ ഭരണപരമായ തീരുമാനത്തിലൂടെ ലൈസന്‍സ് അനുവദിക്കാമെന്നുമാണ് ട്രായിയുടെ നിലപാട്. എന്നാല്‍ ട്രായിയുടെ നിലപാടും നിര്‍ദേശവും ചട്ടവിരുധമാണെന്നും ചര്‍ച്ചകളില്ലാതെയെടുത്തതാണെന്നും ജിയോ ആരോപിച്ചു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിലാണ് ജിയോ എതിര്‍പ്പ് വ്യക്തമാക്കിയത്.കൂടാതെ ട്രായിയുടെ നിര്‍ദേശത്തില്‍ സ്‌പെക്ട്രം ലേലം ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ജിയോ മുന്നോട്ടുവെച്ചിട്ടുണ്ട് .

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ സാറ്റലൈറ്റ് വഴി സേവനം ഉറപ്പാക്കുകയെന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. എന്നാല്‍, ലൈസന്‍സ് അനുവദിച്ചാല്‍ ടെലികോം കമ്പനികളും സാറ്റലൈറ്റ് കമ്പനികളും തമ്മില്‍ അനാരോഗ്യകരമായ മത്സരമുണ്ടാകുമെന്നാണ് ജിയോയുടെ വാദം.

സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചാല്‍ വോയിസ് കോള്‍, ഡേറ്റാ സേവനങ്ങളും സാറ്റലൈറ്റ് കമ്പനികള്‍ക്ക് നല്‍കാനാകും. ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും ജിയോ വ്യക്തമാക്കി.

Tags:    

Similar News