കര്‍ണാടകയുടെ ജി എസ് ഡി പി വളര്‍ച്ച 10 ശതമാനം കടന്നു

  • ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയും ആഗോള ഐടി വിപണിയിലെ മാന്ദ്യവും സംസ്ഥാനം നേരിട്ടിരുന്നു
  • 2022 സാമ്പത്തിക വര്‍ഷത്തിലെ 15.5 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനമായി ഐടി വ്യവസായത്തിന്റെ വളര്‍ച്ച കുറഞ്ഞു
  • കര്‍ണാടകയുടെ പ്രതിശീര്‍ഷ ജി എസ് ഡി പി തെലങ്കാനയ്ക്ക് തുല്യമായി

Update: 2024-10-21 07:54 GMT

കര്‍ണാടക 2023-24ല്‍ 10.2 ശതമാനം ജി എസ് ഡി പി വളര്‍ച്ച രേഖപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ ശരാശരിയായ 8.2 ശതമാനത്തെ സംസ്ഥാനം മറികടന്നതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

'തുടക്കത്തില്‍, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ എസ്റ്റിമേറ്റ് (എന്‍എസ്ഇ) കര്‍ണാടകത്തിന് 4 ശതമാനം ജി എസ് ഡി പി വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത് സാമ്പത്തിക വര്‍ഷാവസാനത്തോടെ 13.1 ശതമാനമായി പരിഷ്‌കരിച്ചു', പ്രസ്താവനയില്‍ പറയുന്നു.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയും ആഗോള ഐടി വിപണിയിലെ മാന്ദ്യവും ഉള്‍പ്പെടെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഈ നേട്ടം കൈവരിച്ചതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല വരള്‍ച്ച കാരണം നെഗറ്റീവ് വളര്‍ച്ചയെ അഭിമുഖീകരിച്ചു. അതേസമയം കര്‍ണാടക ഐടി, ഹാര്‍ഡ്വെയര്‍ മേഖലകളെ ആശ്രയിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇരയാകാന്‍ ഇടയാക്കിയതായി പ്രസ്താവനയില്‍ പറയുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ 15.5 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 8 ശതമാനമായി കുറഞ്ഞ ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വളര്‍ച്ച ആഗോള മാന്ദ്യ ഭീതിയെയും പണപ്പെരുപ്പത്തെയും പ്രതിഫലിപ്പിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍, കര്‍ണാടകയുടെ ജിഎസ്ഡിപി 9.4 ശതമാനമായി വളരുമെന്ന് എന്‍എസ്ഇ പ്രവചിക്കുന്നു. ഇത് ദേശീയ ശരാശരി പ്രൊജക്ഷനായ 10.5 ശതമാനത്തേക്കാള്‍ അല്പം താഴെയാണ്, പ്രസ്താവനയില്‍ പറയുന്നു.

എന്നിരുന്നാലും, ശക്തമായ സാമ്പത്തിക സൂചകങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന് കൂടുതല്‍ ശുഭാപ്തിവിശ്വാസം 14 ശതമാനം വളര്‍ച്ചയാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

കര്‍ണാടകയുടെ പ്രതിശീര്‍ഷ ജി എസ് ഡി പി, തെലങ്കാനയ്ക്ക് തുല്യമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.

Tags:    

Similar News