പാര്‍ലിമെന്‍റ് ചേരുന്നു, ഫെഡ് യോഗം നാളെ മുതല്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ക്രൂഡ് വില ഇനിയും ഉയരുന്നത് ഓഹരി വിപണിക്ക് അവഗണിക്കാനാകില്ല
  • ഫെഡ് റിസര്‍വ് പ്രഖ്യാപനം വ്യാഴാഴ്ച പുലര്‍ച്ചയോടെ
  • ഏഷ്യന്‍ ഓഹരി വിപണികളില്‍ നെഗറ്റിവ് പ്രവണത

Update: 2023-09-18 02:22 GMT

തുടര്‍ച്ചയായതും  സുസ്ഥിരമായതുമായ റാലിയാണ് കഴിഞ്ഞ വാരങ്ങളില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണി സൂചികകളില്‍ ദൃശ്യമായത്. വിപണി  'കണ്‍സോളിഡേഷന്‍ മോഡി'ലേക്ക് ഇനി നീങ്ങുമെന്നാണ് മിക്ക  വിദഗ്ധരും വിലയിരുത്തുന്നത്. വെള്ളിയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 320 പോയിന്റ് ഉയർന്ന് 67,839ലും നിഫ്റ്റി 89 പോയിന്റ് ഉയർന്ന് 20,192ലും എത്തി.

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനവും സാമ്പത്തിക സാഹചര്യങ്ങളെ സംബന്ധിച്ച നടത്തുന്ന അവലോകനവുമാണ് ആഗോള തലത്തില്‍ വിപണിയെ ഈ വാരത്തില്‍ സ്വാധീനിക്കാനിടയുള്ള പ്രധാന ഘടകം. നാളെയാണ് എഫ്ഒഎംസി യോഗം ആരംഭിക്കുന്നത്. അതിനൊപ്പം ക്രൂഡ് വില ഇനിയും ഉയരുന്ന സാഹചര്യത്തെ നിക്ഷേപകര്‍ക്ക് അവഗണിക്കാനാകില്ല. ഇന്ന് ചേരുന്ന ഇന്ത്യയുടെ പാര്‍ലിമെന്‍റിലെ പ്രഖ്യാപനങ്ങളും വിപണിയെ സ്വാധീനിച്ചേക്കാം.

ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്ക് ഇന്ത്യയെ നയിച്ചേക്കാവുന്ന പ്രഖ്യാപനങ്ങള്‍ ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനെ വിപണി എങ്ങനെ നോക്കിക്കാണും എന്നതും നിക്ഷേപ ചലനങ്ങളെ നിയന്ത്രിക്കും. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

 നിഫ്റ്റിക്ക് 20,146-ലും തുടർന്ന് 20,124-ലും 20,089-ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഉയരുകയാണെങ്കില്‍ 20,217  പോയിന്‍റില്‍   പ്രധാന റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടർന്ന് 20,239ഉം 20,274ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് 200, ദക്ഷിണ കൊറിയയുടെ കോസ്‌പിയും കോസ്‌ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കൈ എന്നിവയെല്ലാം ഇടിവിലാണ് വ്യാപാരം നടത്തുന്നത്. 

യൂറോപ്യന്‍ വിപണികള്‍ നേരിയ നേട്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. പലിശ നിരക്ക് വര്‍ധന അവസാനത്തിലേക്ക് എത്തിയെന്ന സൂചന യൂറോപ്യന്‍ കേന്ദ്രബാങ്ക് നല്‍കിയതാണ് നിക്ഷേപകരുടെ വികാരത്തെ പിന്തുണച്ചത്. 

ഫെഡറൽ റിസർവിന്റെ അടുത്ത നയ തീരുമാനത്തിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാത്രി യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഉയർന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 17 പോയിന്റ് ( 0.05 ശതമാനം) കൂടി. എസ് & പി 500, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ യഥാക്രമം 0.03 ശതമാനവും 0.02 ശതമാനവും ഉയർന്നു. വിശാലമായ വിപണിയില്‍ എസ് & പി 500, നാസ്ഡാക്ക് സൂചികകള്‍ കഴിഞ്ഞ വാരത്തിലും നഷ്ടം തുടര്‍ന്നു. എന്നാല്‍ ഡൗ ജോൺസ് 0.1 ശതമാനത്തിന്‍റെ നേട്ടം സ്വന്തമാക്കി.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 25 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വിശാലമായ സൂചികയുടെ നേരിയ പോസിറ്റീവ് ആരംഭത്തെ ഇത് സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചറുകൾ 20,194 പോയിന്‍റിലേക്ക് ഉയര്‍ന്ന ശേഷം പിന്നീട് താഴ്ന്നു. 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

ടാറ്റ സ്റ്റീൽ:  പോർട്ട് ടാൽബോട്ട് സൈറ്റിലെ ഇലക്ട്രിക് ആർക്ക് ഫർണസ് സ്റ്റീൽ നിർമ്മാണത്തിൽ 1.25 ബില്യൺ പൗണ്ട് നിക്ഷേപിക്കുന്നതിന് ടാറ്റ ഗ്രൂപ്പ് കമ്പനിയും യുകെ സർക്കാരും സംയുക്ത കരാർ പ്രഖ്യാപിച്ചു. ഇതിൽ യുകെ ഗവൺമെന്റിന്റെ 500 ദശലക്ഷം പൗണ്ട് വരെ ഗ്രാന്റ് ഉൾപ്പെടുന്നു. പോർട്ട് ടാൽബോട്ട് പദ്ധതി 10 വർഷത്തിനുള്ളിൽ നേരിട്ടുള്ള കാര്‍ബണ്‍ പുറംതള്ളല്‍ 50 ദശലക്ഷം ടൺ കുറയ്ക്കും. 

ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽസ്: മുംബൈ ആസ്ഥാനമായുള്ള ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർ ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഇക്വിറ്റി ഷെയറുകൾ ലിസ്റ്റ് ചെയ്യും. ഇഷ്യൂ വില ഒരു ഷെയറിന് 735 രൂപയായിരുന്നു. 

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്:  ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ നിന്ന് 12 പ്രതിരോധ വിമാനങ്ങൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഡോർണിയർ എയർക്രാഫ്റ്റിന്റെ അനുബന്ധ ഉപകരണങ്ങളും ഏവിയോണിക്‌സ് നവീകരണവും സഹിതമാണ് വാങ്ങല്‍. 

ഭാരത് ഇലക്‌ട്രോണിക്‌സ്: അടുത്ത തലമുറ മിസൈൽ വെസ്സലുകൾക്ക് സെൻസറുകൾ, ആയുധ ഉപകരണങ്ങൾ, അഗ്നി നിയന്ത്രണ സംവിധാനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ അടങ്ങുന്ന വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് 2,118.57 കോടി രൂപയുടെ ഓർഡർ ലഭിച്ചു. 

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ: ഹിന്ദുസ്ഥാൻ ഉർവരക് ആന്‍ഡ് രസായനില്‍ (എച്ച്‍യുആര്‍എല്‍) 903.52 കോടി രൂപയുടെ അധിക നിക്ഷേപത്തിന് കമ്പനിക്ക് ബോർഡ് അനുമതി ലഭിച്ചു. ഗോരഖ്പൂർ, സിന്ദ്രി, ബറൗനി എന്നിവിടങ്ങളിൽ വളം പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യൻ ഓയിലിന്റെ സംയുക്ത സംരംഭമാണ് എച്ച്‍യുആര്‍എല്‍.

ടെക്‌സ്‍മാകോ റെയിൽ & എഞ്ചിനീയറിംഗ്: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി ഇക്വിറ്റി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിന് കമ്പനിക്ക് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു. കൂടാതെ, പ്രൊമോട്ടർമാർക്കുള്ള മുൻഗണനാ ഇഷ്യൂ വഴി 50 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള അംഗീകാരവും ലഭിച്ചു.

ക്രൂഡ് ഓയിലും സ്വര്‍ണവും

എണ്ണവില വെള്ളിയാഴ്ച 10 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, സൗദി അറേബ്യൻ ഉൽപ്പാദനം വെട്ടിക്കുറച്ചതും ചൈനയുടെ ആവശ്യകതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ചേർന്ന് തുടര്‍ച്ചയായ മൂന്നാം വാരത്തിലും നേട്ടം രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 23 സെന്‍റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 93.93 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ 61 സെന്‍റ് അഥവാ 0.7 ശതമാനം ഉയർന്ന് ബാരലിന് 90.77 ഡോളറിലെത്തി. രണ്ട് കരാറുകളും പ്രതിവാര അടിസ്ഥാനത്തിൽ ഏകദേശം 4 ശതമാനം നേട്ടമുണ്ടാക്കി.

ഡെട്രോയിറ്റിലെ മൂന്ന് വാഹന നിർമ്മാണ കമ്പനികളില്‍ യുണൈറ്റഡ് ഓട്ടോ വർക്കേഴ്‌സ് യൂണിയൻ പണിമുടക്കിയതിന് പിന്നാലെ ഡോളര്‍ ദുര്‍ബലമായത് വെള്ളിയാഴ്ച സ്വർണ വിലയെ 1 ശതമാനം ഉയർത്തി.  യുഎസ് പലിശനിരക്ക് വർധനയ്ക്ക് താൽക്കാലിക വിരാമമുണ്ടാകുമെന്ന പ്രതീക്ഷയും ഇതിന് കൂടുതൽ പിന്തുണ നൽകി. സ്‌പോട്ട് ഗോൾഡ് 0.9 ശതമാനം ഉയർന്ന് ഔൺസിന് 1,927.79 ഡോളറിലെത്തി. കഴിഞ്ഞ വാരത്തില്‍ മൊത്തമായി 0.6 ശതമാനം ഉയർന്നു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.9 ശതമാനം ഉയർന്ന് 1,949.70 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) സെപ്റ്റംബർ 15ന് 164.42 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,938.57 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) കണക്കുകൾ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 688.78 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്ത്യയിലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 468.99 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്. 

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News