അര്‍ജുന്‍ മോഹന്‍ ബൈജൂസിന്റെ പുതിയ സിഇഒ

  • ഓവര്‍സീസ് ഓപ്പറേഷന്‍സ് നടത്തിപ്പിന്റെ ചുമതലയായിരിക്കും അര്‍ജുന്‍ മോഹന്‍ വഹിക്കുക
  • അര്‍ജുന്‍ മോഹന്‍ നേരത്തേ ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസറായി 11 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • പ്രതിസന്ധിയില്‍ അകപ്പെട്ട സമയത്താണ് ബൈജൂസിന്റെ നേതൃത്വത്തിലേക്ക് പുതിയ സിഇഒ എത്തുന്നത്‌

Update: 2023-07-13 08:50 GMT

എഡ്യുടെക് ഭീമനായ ബൈജൂസിന്റെ പുതിയ സിഇഒയായി അര്‍ജുന്‍ മോഹനെ നിയമിച്ചു. സ്ഥാപകനായ ബൈജു രവീന്ദ്രനാണ് സിഇഒ സ്ഥാനത്തുള്ളത്. ബൈജു രവീന്ദ്രനെ മാറ്റിയാണ് പുതിയ സിഇഒ സ്ഥാനത്തേയ്ക്ക് അര്‍ജുന്‍ മോഹനെത്തുന്നത്.

ബൈജൂസിന്റെ ഓവര്‍സീസ് ഓപ്പറേഷന്‍സ് നടത്തിപ്പിന്റെ ചുമതലയായിരിക്കും അര്‍ജുന്‍ മോഹന്‍ വഹിക്കുക. മൃണാള്‍ മോഹിത് ബൈജൂസിന്റെ ഇന്ത്യ ഓപ്പറേഷന്‍സിന്റെ നേതൃത്വവും വഹിക്കും.

നിലവില്‍ സിംഗപ്പൂര്‍, യുഎസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൈജൂസിന് സ്ഥാപനങ്ങളുണ്ട്.

2020-21 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിലേക്ക് 1,000 കോടി രൂപ സംഭാവന ചെയ്തത് ഈ ഓവര്‍സീസ് വിഭാഗമായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ ബൈജൂസ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

കൊറോണ താണ്ഡവമാടിയ വര്‍ഷങ്ങളില്‍ വിദേശരാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനു വേണ്ടി യുഎസ്സിലെ ടിങ്കര്‍(Tynker), എപ്പിക് (Epic) എന്നീ എഡ്യുടെക് കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു.

അപ്ഗ്രാഡ് (upGrad) മുന്‍ സിഇഒയായ അര്‍ജുന്‍ മോഹന്‍ നേരത്തേ ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസറായി 11 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020-ലാണ് അപ്ഗ്രാഡിന്റെ സിഇഒയായി ജോയിന്‍ ചെയ്തത്. 2022 ഡിസംബര്‍ അവസാനം അപ്ഗ്രാഡില്‍നിന്ന് രാജിവച്ചു.

പ്രതിസന്ധിയില്‍ അകപ്പെട്ട സമയത്താണ് ബൈജൂസിന്റെ നേതൃത്വത്തിലേക്ക് പുതിയ സിഇഒ എത്തുന്നതെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ ദിവസം ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥരോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണു ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ബൈജുസിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ സിഎ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് റിവ്യൂ ബോര്‍ഡ് (എഫ്ആര്‍ആര്‍ബി) അവലോകനം ചെയ്തതിനു ശേഷമാണു കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈ നീക്കം ഉണ്ടായിട്ടുള്ളത്.

ബൈജൂസിനെതിരേ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നതായി നേരത്തേ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് എസ്എഫ്‌ഐഒ. ഇത്തരമൊരു അന്വേഷണം നടക്കുന്നില്ലെന്നും യാതൊരു ആശയവിനിമയവും എസ്എഫ്‌ഐഒ-യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണു കമ്പനി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ബൈജൂസിലെ സാഹചര്യം പരിശോധിക്കാന്‍ എസ്എഫ്‌ഐഒ-യെ നിയോഗിക്കുന്നതിനുള്ള നിയമസാധുതകളും നടപടിക്രമങ്ങളും മന്ത്രാലയം ഇതിനകം പരിശോധിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസുകള്‍ ബ്ലൂംബെര്‍ഗിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ബൈജൂസില്‍ ഭരണതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്നും അക്കൌണ്ട് വിവരങ്ങള്‍ സുതാര്യമല്ലെന്നും സൂചിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. മൂന്ന് പ്രധാന അംഗങ്ങള്‍ അടുത്തിടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. അതേ സമയത്ത് തന്നെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ഡിലോയിറ്റും പിന്‍മാറിയിരുന്നു. തങ്ങള്‍ക്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ലഭ്യമാക്കുന്നതില്‍ ബൈജൂസ് കാലതാമസം വരുത്തുന്നുവെന്നും ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നതാണെന്നും കാണിച്ചായിരുന്നു ഡിലോയിറ്റിന്റെ രാജി.

ജുലൈ നാലിന് വിളിച്ചുചേര്‍ത്ത എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗില്‍ കമ്പനിയുടെ വീഴ്ചകള്‍ പരിഹരിക്കാന്‍ ബോര്‍ഡ് അഡൈ്വസറി കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്ന് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു. വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ആവര്‍ത്തിക്കുകയാണ് ബൈജൂസ് മാനേജ്‌മെന്റ്. അധികം താമസിയാതെ ലാഭത്തിലേക്ക് എത്താനാകുമെന്നും കമ്പനിയുടെ നേതൃത്വം വിശദീകരിക്കുന്നു. കൊറോണ മഹാമാരി ഒഴിഞ്ഞതിനു പിന്നാലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപണിക്ക് ഉണ്ടായ മാന്ദ്യത്തെ തുടര്‍ന്ന്, ബൈജൂസ് പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News