ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ ബിഐഎസ് നടപടി

  • സര്‍ട്ടിഫൈ ചെയ്യാത്ത ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ റെയ്ഡില്‍ പിടിച്ചടുത്തു
  • ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മീഷോ, മിന്ത്ര, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ബിഐഎസ് നോട്ടീസ്
;

Update: 2025-03-16 04:59 GMT

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വെയര്‍ഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) റെയ്ഡ്. പരിശോധനയില്‍ ആയിരക്കണക്കിന് സര്‍ട്ടിഫൈ ചെയ്യാത്ത ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 7 ന് ലഖ്നൗവിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍, നിര്‍ബന്ധിത ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത 215 കളിപ്പാട്ടങ്ങളും 24 ഹാന്‍ഡ് ബ്ലെന്‍ഡറുകളുമാണ് അധികൃതര്‍ പിടിച്ചെടുത്തത്.

ഫെബ്രുവരിയില്‍ ഗുരുഗ്രാമിലെ ഇ-കൊമേഴ്സ് ഭീമനായ കമ്പനിയുടെ പ്ലാന്റില്‍ നടന്ന സമാനമായ ഒരു പരിശോധനയില്‍ അലുമിനിയം ഫോയിലുകള്‍, മെറ്റാലിക് വാട്ടര്‍ ബോട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍, ഹാന്‍ഡ് ബ്ലെന്‍ഡറുകള്‍, പിവിസി കേബിളുകള്‍, ഫുഡ് മിക്‌സറുകള്‍ തുടങ്ങിയവ പിടിച്ചടുത്തു. എന്നിവയെല്ലാം ശരിയായ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയായിരുന്നു.

ഗുരുഗ്രാമിലെ ഇന്‍സ്റ്റാകാര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഒരു ഫ്‌ലിപ്കാര്‍ട്ട് വെയര്‍ഹൗസില്‍ നിന്ന്, ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാക്വം-ഇന്‍സുലേറ്റഡ് കുപ്പികള്‍, കളിപ്പാട്ടങ്ങള്‍, സ്പീക്കറുകള്‍ എന്നിവ അധികൃതര്‍ കണ്ടുകെട്ടി.

ബിഐഎസിന്റെ അന്വേഷണത്തില്‍ ഈ സാക്ഷ്യപ്പെടുത്താത്ത ഉല്‍പ്പന്നങ്ങളില്‍ പലതും ടെക്വിഷന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.

ഇതിന്റെ തുടര്‍ച്ചയായി, കമ്പനിയുടെ ഡല്‍ഹിയിലെ രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ബിഐഎസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഏകദേശം 7,000 ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, 4,000 ഇലക്ട്രിക് ഫുഡ് മിക്‌സറുകള്‍, 95 ഇലക്ട്രിക് റൂം ഹീറ്ററുകള്‍, 40 ഗ്യാസ് സ്റ്റൗകള്‍ എന്നിവയും കണ്ടെത്തി.

ഡിജിസ്മാര്‍ട്ട്, ആക്ടിവ, ഇനാല്‍സ, സെല്ലോ സ്വിഫ്റ്റ്, ബട്ടര്‍ഫ്‌ലൈ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

കുറ്റവാളികള്‍ക്ക് രണ്ട് ലക്ഷം രൂപ മുതല്‍ പിഴ ഈടാക്കും, ഇത് വില്‍ക്കുന്നതോ വില്‍ക്കാന്‍ വാഗ്ദാനം ചെയ്യുന്നതോ ആയ നിയമങ്ങള്‍ പാലിക്കാത്ത വസ്തുക്കളുടെ മൂല്യത്തിന്റെ പത്തിരട്ടി വരെയാകാം. ഗുരുതരമായ കേസുകളില്‍, ബിഐഎസ് നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മീഷോ, മിന്ത്ര, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നോട്ടീസ് അയച്ചു, സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായ സ്ഥലങ്ങളില്‍ ബിഐഎസ്-സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പാക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിപണി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ബിഐഎസ് ഊന്നിപ്പറഞ്ഞു.

Tags:    

Similar News