ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ച് ടെസ്ല

  • യുഎസില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ നടപടി
  • 13 തസ്തികകളിലേക്കാണ് കമ്പനി ഉദ്യോഗാര്‍ത്ഥികളെ അന്വേഷിക്കുന്നത്
  • വാര്‍ഷിക ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ഇടിവ് ടെസ്ലക്ക് പുതിയ വിപണി ഇന്ന് ആവശ്യവുമാണ്

Update: 2025-02-18 03:23 GMT

ടെസ്ല ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിക്കുന്നു. യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെ നടപടികള്‍. ഇന്ത്യന്‍ വിപണിയില്‍ ടെസ്ല പ്രവേശിക്കാനൊരുങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നിയമനങ്ങള്‍.

പരസ്യങ്ങള്‍ പ്രകാരം, ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ അന്വേഷിക്കുന്നു. സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡല്‍ഹിയിലും ലഭ്യമായിരുന്നു.ബാക്കിയുള്ള ഒഴിവുകള്‍, കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്പെഷ്യലിസ്റ്റ് എന്നിവയാണ്.

ടെസ്ലയും ഇന്ത്യയും വര്‍ഷങ്ങളായി പരസ്പരം ഇടപഴകുന്നുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം കാര്‍ നിര്‍മ്മാതാവ് ദക്ഷിണേഷ്യന്‍ രാജ്യത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ ഇപ്പോള്‍ 110 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കുറച്ചത് കമ്പനിക്ക് താല്‍പര്യമുള്ള കാര്യമാണ്.

ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും വികസിച്ചുവരുന്നതേയുള്ളു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായി വാര്‍ഷിക ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ടെസ്ലയ്ക്ക് മറ്റ് വഴികള്‍ തേടണം എന്ന സ്ഥിതിയും നിലവിലുണ്ട്. ചൈനയുടെ 11 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 100,000 യൂണിറ്റിനടുത്തെത്തി.

കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ മസ്‌കുമായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും മോദി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ടെസ്ലയുടെ ഇന്ത്യാ പദ്ധതി. എഫ്-35 യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ, യുഎസ് വ്യാപാരക്കമ്മി പരിഹരിക്കുന്നതിനും യുഎസ് സൈനിക വാങ്ങലുകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി സമ്മതിച്ചതായി ട്രംപ് പിന്നീട് പറഞ്ഞു.

ട്രംപിന്റെ മന്ത്രിസഭയിലെ ഒരു പ്രധാന അംഗമാണ് മസ്‌ക് എങ്കിലും, സ്വകാര്യ കമ്പനികളുടെ സിഇഒ എന്ന നിലയിലാണോ അതോ ഡോഗ് ടീമിലെ അദ്ദേഹത്തിന്റെ റോളിലാണോ ടെക് കോടീശ്വരന്‍ മോദിയെ കണ്ടത് എന്ന് പ്രസിഡന്റ് വ്യക്തമാക്കിയില്ല. എങ്കിലും ടെസ്ല ഇന്ത്യയിലേക്കെത്തുമെന്ന് ഇപ്പോള്‍ ഏറക്കുറെ ഉറപ്പായി. 

Tags:    

Similar News