ഇന്ത്യാ-ബംഗ്ലാദേശ് വ്യാപാരം പുനരാരംഭിച്ചു

  • ഷെല്‍ഫ് ലൈഫ് തീരെ കുറവുള്ള വസ്തുക്കളുടെ വ്യാപാരം ബുധനാഴ്ച ഭാഗികമായി ആരംഭിച്ചിരുന്നു
  • കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
  • ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്

Update: 2024-08-08 05:19 GMT

പശ്ചിമ ബംഗാളിലെ പെട്രാപോള്‍ ലാന്‍ഡ് പോര്‍ട്ട് വഴി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരം കനത്ത സുരക്ഷയ്ക്കിടയില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5-ന് രണ്ട് ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളുടെ വ്യാപാരം നിലച്ചിരുന്നു. പെട്രാപോളൊഴികെ പശ്ചിമ ബംഗാളിലെ പല തുറമുഖങ്ങളിലൂടെയും ബുധനാഴ്ച ഭാഗികമായി പുനരാരംഭിച്ചിരുന്നു.

പെട്രാപോള്‍ വഴിയുള്ള ഉഭയകക്ഷി വ്യാപാരമാണ് ഏറ്റവും ഉയര്‍ന്നതും പ്രധാനവും. വ്യാഴാഴ്ച രാവിലെ വ്യാപാരം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെനാപോള്‍ സി ആന്‍ഡ് എഫ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജെദുര്‍ റഹ്‌മാന്‍ ബുധനാഴ്ച വൈകുന്നേരം യോഗത്തിന് ശേഷം പറഞ്ഞിരുന്നു.പശ്ചിമ ബംഗാളിലെ പെട്രാപോള്‍ അതിര്‍ത്തിയുടെ ബംഗ്ലാദേശ് ഭാഗത്താണ് ബെനാപോള്‍ സ്ഥിതി ചെയ്യുന്നത്.

ഷെല്‍ഫ് ലൈഫ് തീരെ കുറവുള്ള വസ്തുക്കളുടെ വ്യാപാരമാണ് ബുധനാഴ്ച ഭാഗികമായി ആരംഭിച്ചത്. അതേസമയം ഹസീന സര്‍ക്കാരിന്റെ പതനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ പ്രതിസന്ധികള്‍ക്കിടയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി അതിര്‍ത്തി സുരക്ഷാ സേനയുടെ ഡയറക്ടര്‍ ജനറല്‍ ചൊവ്വാഴ്ച പെട്രാപോളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്, ഏഷ്യയിലെ ബംഗ്ലാദേശിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

അതേസമയം ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2022-23ല്‍ 12.21 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 11 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2022-23 ലെ 2 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതിയും 1.84 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു.

പച്ചക്കറികള്‍, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, പലഹാരങ്ങള്‍, ശുദ്ധീകരിച്ച പെട്രോളിയം എണ്ണ, രാസവസ്തുക്കള്‍, പരുത്തി, ഇരുമ്പ്, ഉരുക്ക്, വാഹനങ്ങള്‍ എന്നിവയാണ് ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.

Tags:    

Similar News