കാമ്പ കോളയുടെ കുറഞ്ഞ വില; തിരിച്ചടി ടിസിപിഎല്ലിന്

  • കാമ്പ കോളയുടെ 10 രൂപ പെറ്റ് ബോട്ടില്‍ മറ്റുള്ള കമ്പനികള്‍ക്ക് തിരിച്ചടി
  • വിപണിവിഹിതവും വളര്‍ച്ചയും നിലനിര്‍ത്താന്‍ മറ്റ് കമ്പനികളെ വിലകുറയ്ക്കാന്‍ ഇത് പ്രേരിപ്പിക്കുന്നു

Update: 2024-10-19 05:33 GMT

ഇന്ത്യന്‍ ലഘുപാനീയ വിപണിയില്‍ വിലയുദ്ധം. റിലയന്‍സ് റീട്ടെയില്‍ പുറത്തിറക്കിയ കാമ്പ കോള കുറഞ്ഞ വിലയുമായി വിപണിയിലെ വന്‍ കമ്പനികളെ വെല്ലുവിളിക്കുന്നു. കാമ്പയുടെ ഈ നടപടി ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന് (ടിസിപിഎല്‍) തിരിച്ചടിയായി. ഇതേ തുടര്‍ന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ റെഡി-ടു ഡ്രിങ്ക് ബിസിനസില്‍ നിന്നുള്ള വരുമാനം സെപ്റ്റംബര്‍ പാദത്തില്‍ 11 ശതമാനം ഇടിഞ്ഞതായി അതിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനില്‍ ഡിസൂസ പറഞ്ഞു.

റിലയന്‍സ് റീട്ടെയില്‍സിന്റെ കാമ്പ കോള 10 രൂപയുടെ പെറ്റ് ബോട്ടിലില്‍ ഇറങ്ങിയത് പാനീയ വിപണിയില്‍ കനത്ത വെല്ലുവിളി സൃഷ്ടിച്ചു. വിപണി വിഹിതവും വളര്‍ച്ചയും നിലനിര്‍ത്താന്‍ എതിരാളികളായ പാനീയ നിര്‍മ്മാതാക്കളെ വില കുറയ്ക്കാന്‍ ഇത് നിര്‍ബന്ധിതരാക്കി.

എന്നിരുന്നാലും കോക്കും പെപ്സികോയും പോലുള്ള മറ്റ് വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ 'വ്യാപാരത്തില്‍ അവരുടെ വില വളരെ വേഗത്തില്‍ പൊരുത്തപ്പെടുത്തി. ഞങ്ങള്‍ അങ്ങനെ ചെയ്തില്ല,' ഡിസൂസ പറഞ്ഞു.ഉല്‍പ്പന്നം ഒരു മികച്ച ഉല്‍പ്പന്നമാണെങ്കിലും, വിലയില്‍ ഇതിന് മത്സരിക്കണമെന്നും ഡിസൂസ പറഞ്ഞു. ''നിങ്ങള്‍ക്ക് പ്രീമിയം ഈടാക്കാന്‍ കഴിയുന്ന ഒരു ലെവല്‍ ഉണ്ട്, അതിനപ്പുറം അല്ല. രാജ്യത്തെ പ്രമുഖ റീട്ടെയിലര്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത കാമ്പയുടെ നുഴഞ്ഞുകയറ്റ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വില്‍പ്പനയിലെ വില സുസ്ഥിരമല്ലെന്നും ഒരു ബോട്ടിലിന് ഏകദേശം 1.50 മുതല്‍ 2 രൂപ വരെയാണ് നഷ്ടമെന്നും ടിസിപിഎല്‍ പറയുന്നു.

ചില വിപണികളില്‍ കാമ്പയുടെ ലഭ്യത ഇപ്പോഴും പരിമിതമാണെങ്കിലും, കൊക്കകോള, പെപ്സികോ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പിന്നീടുള്ള രണ്ട് ബ്രാന്‍ഡുകള്‍ 250 മില്ലി കുപ്പികള്‍ 20 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ കാമ്പ 200 മില്ലി 10 രൂപയ്ക്കാണ് വില്‍ക്കുന്നത്.

Tags:    

Similar News