ജോയ്ആലുക്കാസിനും ഇസാഫിനും പോപ്പുലറിനും പുറകെ ഐപിഒ-യിൽ നിന്നും പിന്തിരിഞ്ഞ് ഏഷ്യാനെറ്റും

  • 765 കോടി രൂപയുടെയായിരുന്നു ഏഷ്യാനെറ്റ് ഐ‌പി‌ഒ
  • ജോയ്ആലുക്കാസ് 2,300 കോടി ഐപിഒ ഫെബ്രുവരി 21-ന് പിൻവലിച്ചിരുന്നു
  • ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പിൻവലിഞ്ഞിരുന്നു
;

Update: 2023-04-28 13:30 GMT
asianet also pulls out of ipo
  • whatsapp icon

കൊച്ചി: കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) പിൻവലിച്ച കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ പരമ്പരയിലെ ഏറ്റവും പുതിയതായി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും (ഏഷ്യാനെറ്റ്) ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. 

മൈഫിൻപോയിന്റിന് ഇത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം നേടാനായില്ലെങ്കിലും, രണ്ട് ദിവസം മാത്രം ശേഷിക്കുന്ന ഏപ്രിൽ-30 സമയപരിധി മറികടന്ന് വിപണി സാഹചര്യങ്ങൾ മെച്ചപ്പെടുന്നയവസരം കണക്കാക്കി ഐപിഒയ്ക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ ഏഷ്യാനെറ്റ് തീരുമാനിച്ചിരിക്കയാണെന്ന് കമ്പനിയോട് അടുപ്പമുള്ള വൃത്തങ്ങൾ ലേഖകനോട് പറഞ്ഞു. 

ഐപിഒയിൽ നിന്ന് പിന്മാറാൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡും പിന്തുടർന്ന അതേ വഴിയാണ് ഏഷ്യാനെറ്റും തിരഞ്ഞെടുത്തത്. അതായത്, സമയ പരിധി തീരുന്നതു വരെ അനങ്ങാതിരിക്കുക. 

അതേസമയം, ജോയ്ആലുക്കാസ് ഗ്രൂപ്പ് അതിന്റെ 2,300 കോടി രൂപയുടെ ഐപിഒ പ്ലാൻ 2023 ഫെബ്രുവരി 21-ന് സെബിയുടെ അനുമതിക്ക് കാത്തുനിൽക്കാതെ പിൻവലിച്ചിരുന്നു.

IPO വസ്തുതകൾ

765 കോടി രൂപയുടെ ഏഷ്യാനെറ്റ് ഐ‌പി‌ഒയിൽ 300 കോടി രൂപയുടെ പുതിയ ഇഷ്യൂ ഭാഗവും 465 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ (OFS) ഉൾപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡും നോമുറ ഫിനാൻഷ്യൽ അഡ്വൈസേഴ്‌സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡും ആണ്, അതേസമയം ഇഷ്യുവിന്റെ രജിസ്ട്രാർ ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്.

സെബി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഐപിഒ പ്രോസ്‌പെക്ടസ് അനുസരിച്ച്, പുതിയ ഇഷ്യൂവിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം കമ്പനിയും അതിന്റെ മെറ്റീരിയൽ സബ്‌സിഡിയറിയായ ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡും എടുത്ത ചില വായ്പകൾ തിരിച്ചടയ്ക്കാനും/മുൻകൂട്ടി അടയ്ക്കാനും ഉപയോഗിക്കുകയെന്നതായിരുന്നു കമ്പനിയുടെ ഉദ്ദേശം.

ഐപിഓ വരുമാനത്തിന്റെ ഒരു ഭാഗം ഏഷ്യാനെറ്റിന്റെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിന്റെ തുടർച്ചയായ വിപുലീകരണത്തിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുള്ള മൂലധന ചെലവുകൾക്കായും ഉപയോഗിക്കുമായിരുന്നു.

ജോയ്ആലുക്കാസും ഇസഫും രണ്ട് തവണ ഐപിഒ യിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഒരു ഐപിഒ എത്രയും വേഗം നടത്താൻ ഇസാഫ് റെഗുലേറ്ററി നിർബന്ധങ്ങൾ നേരിടുന്നുണ്ടെങ്കിലും, ഐപിഓ നടത്തുന്നതിൽ നിന്ന് മാറിനിൽക്കാനുള്ള ശരിയായ കാരണം നൽകുന്നതിൽ നിന്ന് രണ്ട് കമ്പനികളും ഒഴിഞ്ഞുമാറി നിൽക്കുകയാണ്.

എന്നിരുന്നാലും, 2022-23 (FY23) സാമ്പത്തിക വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, മെയ് മാസത്തിൽ തന്നെ പുതിയ ഐപിഒ പ്രക്രിയയ്ക്കായി ബാങ്ക് വീണ്ടും അപേക്ഷ നൽകുമെന്ന് ഇസാഫ് എം ഡിയും സി ഇ ഓ-യുമായ  പോൾ തോമസ് ഇതിനകം മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ജോയ്‌ആലുക്കാസിന്റെ ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ്, സമീപ ഭാവിയിൽ മറ്റൊരു ഐപിഒ പ്ലാനുമായി കമ്പനി മുന്നോട്ടുപോകാൻ സാധ്യതയില്ലെന്ന് മൈഫിൻപോയിന്റ്നോട് പറഞ്ഞിരുന്നു.

പോപ്പുലർ ഐ.പി.ഒ

സെപ്റ്റംബർ 29 (2022) സമയപരിധി അവസാനിക്കാൻ അനുവദിച്ചുകൊണ്ട് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡും അതിന്റെ ആസൂത്രിത ഐപിഒയിൽ നിന്ന് ‘രക്ഷപ്പെട്ടു’.

150 കോടി രൂപയുടെ പുതിയ ഇഷ്യൂവും 520 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും (OFS) സംയോജിപ്പിച്ചായിരുന്നു പോപ്പുലരിന്റെ ഐപിഒ.

Tags:    

Similar News