ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കില്ല

  • യുഎസില്‍ പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നു
  • പണപ്പെരുപ്പം വര്‍ധിച്ചാല്‍ നിരക്ക് കുറയ്ക്കലിന്റെ പാതയില്‍നിന്ന് ഫെഡ് വ്യതിചലിക്കും

Update: 2025-02-18 10:17 GMT

ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി ക്രിസ്റ്റഫര്‍ വാലര്‍. പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നു.

പണപ്പെരുപ്പം കുറയും വരെ നിരക്കിലെ മാറ്റം നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് ക്രിസ്റ്റഫര്‍ വാലര്‍ പറഞ്ഞത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കല്‍ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറിന്റെ നിരീക്ഷണം വന്നിരിക്കുന്നത്.

പണപ്പെരുപ്പം വെല്ലുവിളിയായി തുടരുകയാണെന്നത് അദ്ദേഹം എടുത്തു പറഞ്ഞു. ഉപഭോക്തൃ വില സൂചിക ജനുവരിയില്‍ 0.5% വര്‍ധിച്ചു, 2023 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വളരെ നിരാശാജനകമായ ഡേറ്റയാണിത്. മൊത്ത വില പണപ്പെരുപ്പവും ജനുവരിയില്‍ ഉയരാം. ഏകദേശം 0.25 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 2.6 ശതമാനമാവുമെന്നും അദ്ദേഹം പറഞ്ഞു.

2024ലെ അതേ പ്രവണത തുടരുകയാണെങ്കില്‍ വര്‍ഷാവസാനം നിരക്ക് കുറയ്ക്കാം. അതിന് മുന്‍പ് നിരക്ക് കുറയ്ക്കലിന് ഒരുങ്ങാതിരിക്കുന്നതാണ് നല്ലതെന്നും വാലര്‍ വ്യക്തമാക്കി. ഉയര്‍ന്ന പണപ്പെരുപ്പ സൂചനകളാണ് യുഎസ് കടപ്പത്ര വിപണിയില്‍നിന്ന് ലഭിക്കുന്നത്. ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും വിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്.

അങ്ങനെയെങ്കില്‍ ആദായത്തെ ബാധിക്കുമെന്നുമാത്രമല്ല, നിരക്ക് കുറയ്ക്കലിന്റെ പാതയില്‍നിന്ന് ഫെഡ് വ്യതിചലിക്കാനും ഇടയാക്കിയേക്കാം. 2025ല്‍ കാല്‍ ശതമാനം വീതമുള്ള രണ്ട് നിരക്ക് കുറയ്ക്കലിന് മാത്രമെ സാധ്യതയുള്ളൂവെന്നും വിലയിരുത്തുന്നു. 

Tags:    

Similar News