സംസ്ഥാനത്തെ മുഖ്യ വിപണികളിൽ റബർ ഷീറ്റ് വരവ് ചുരുങ്ങിയതോടെ മറ്റ് മാർഗ്ഗങ്ങളില്ലൊതെ ടയർ നിർമ്മാതാക്കൾ വില ഉയർത്തി ഷീറ്റ് ശേഖരിച്ചു. ഒരാഴ്‌ച്ചയോളം വില സ്‌റ്റെഡി നീങ്ങിയപ്പോൾ ഉൽപാദകർ ചരക്ക് നീക്കം നിയന്ത്രിച്ചത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. ഇന്ന് ടയർ കമ്പനികളുടെ ആവശ്യാനുസരണം ഷീറ്റ് വിപണികളിൽ എത്താത്തെ വന്നതോടെ ആർ എസ് എസ് നാലാം ഗ്രേഡ് റബർ വില കിലോ 190 രൂപയിൽ നിന്നും 191 രൂപയാക്കി. അഞ്ചാം ഗ്രേഡ് റബർ 188 രൂപയിലും വിപണനം നടന്നു. ലാറ്റക്‌സ്, ഒട്ടുപാൽ വില സ്‌റ്റെഡി. പകൽ താപനില ഉയർന്നതോടെ സംസ്ഥാനത്തിൻറ ഒട്ടുമിക്ക ഭാഗങ്ങളിലെ കർഷകരും റബർ വെട്ടിൽ നിന്നും പിൻതിരിഞ്ഞതിനാൽ വരും ദിനങ്ങളിൽ ഷീറ്റ് ലഭ്യത വീണ്ടും കുറയും.
ഏലക്ക ലേലത്തിൽ ചരക്ക് വരവ് കുറഞ്ഞിട്ടും വാങ്ങലുകാരിൽ കാര്യമായ ആവേശം ദൃശ്യമായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഏലത്തിന് ശക്തമായ ഡിമാൻറ് നിലവിലുണ്ട്. ശരാശരി ഇനങ്ങൾ കിലോ 2836 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ കിലോ 3045 രൂപയിൽ കൈമാറി. മൊത്തം 9781 കിലോ ഏലക്ക വന്നതിൽ 5481 കിലോ ലേലം കൊണ്ടത്.
ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും തേയില ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് കുറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ തോട്ടങ്ങളിൽ കൊളുന്ത് നുള്ള് സജീവമല്ല. ഇനി കാലവർഷത്തിൻറ വരവോടെ മാത്രമേ തോട്ടം മേഖല സജീവമാകു, ഇതിനിടയിൽ വേനൽ മഴ അനുഭവപ്പെട്ടാൽ ചെറുകിട കർഷകർ തോട്ടങ്ങളിൽ പിടിമുറുക്കും. വിവിധ ലേല കേന്ദ്രങ്ങളിൽ ഇല, പൊടി ഇനങ്ങളുടെ വരവ് കുറഞ്ഞത് കയറ്റുമതിക്കാരെയും ആഭ്യന്തര പ്യാക്കറ്റ് നിർമ്മാതാക്കളെയും വില ഉയർത്തി ലേലത്തിൽ ചരക്ക് സംഭരിക്കാൻ പ്രേരിപ്പിക്കുന്നു.
മില്ലുകാർ സംഘടിതരായി വെളിച്ചെണ്ണ വില ഉയർത്താൻ ഉത്സാഹിക്കുന്നുണ്ടങ്കിലും കൊപ്ര വില വർദ്ധിപ്പിക്കാൻ വ്യവസായികൾ തയ്യാറാവുന്നില്ല. വെളിച്ചെണ്ണയ്‌ക്ക് പ്രദേശിക ഡിമാൻറ് ശക്തമാണ്.