ഹൈപ്പര്‍ലൂപ്പ്:സാങ്കേതികവിദ്യ ഐസിഎഫില്‍ വികസിപ്പിക്കും

  • ഹൈപ്പര്‍ലൂപ്പ് പരീക്ഷണ കേന്ദ്രം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശിച്ചു
  • ഹൈപ്പര്‍ലൂപ്പ് വികസിപ്പിക്കുന്നത് തദ്ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്
;

Update: 2025-03-16 11:37 GMT

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്‌സ് ഘടക സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഐഐടി മദ്രാസ് ഡിസ്‌കവറി കാമ്പസിലെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ കേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കുകയും പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്തു.

ചെന്നൈ ഐഐടിയില്‍ സ്ഥിതി ചെയ്യുന്ന 410 മീറ്റര്‍ നീളമുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്യൂബ്, ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ സൗകര്യമാണെന്ന് മന്ത്രി പറഞ്ഞു.

ഇതിനുള്ള മുഴുവന്‍ പരീക്ഷണ സംവിധാനവും തദ്ദേശീയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഈ നേട്ടത്തിന് പിന്നിലെ എല്ലാ യുവ പ്രതിഭകളെയും അഭിനന്ദിക്കുന്നതായും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പര്‍ലൂപ്പ് ഗതാഗത സാങ്കേതികവിദ്യ ഇതുവരെ നടത്തിയ പരീക്ഷണങ്ങളില്‍ മികച്ച ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഉടന്‍ തന്നെ ഹൈപ്പര്‍ലൂപ്പ് ഗതാഗതത്തിന് സജ്ജമാകുമെന്നാണ് മന്ത്രിയുടെ വിശ്വാസം.

ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്. ഈ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയും ചെന്നൈയിലെ ഐസിഎഫില്‍ വികസിപ്പിക്കും. ഐസിഎഫ് ഫാക്ടറിയിലെ വിദഗ്ധര്‍ വന്ദേ ഭാരത് അതിവേഗ ട്രെയിനുകള്‍ക്കായി ലാര്‍ഹെ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കുള്ള ഈ ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയും ഐസിഎഫില്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡാറ്റാ സയന്‍സ്, നിര്‍മിത ബുദ്ധി, സെമികണ്ടക്ടറുകള്‍ എന്നീ മേഖലകളില്‍ യുവാക്കള്‍ കാര്യക്ഷമമായി പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വൈദഗ്ധ്യമുള്ള യുവാക്കള്‍ ഇന്ത്യയിലാണെന്നും, രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    

Similar News