വസ്ത്ര കയറ്റുമതി; ജപ്പാനിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ

  • മൂന്നു ദിവസം ജപ്പാനില്‍ നടക്കുന്ന മേളയില്‍ ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും
  • ജപ്പാനിലെ പ്രശസ്തമായ ബ്രാന്‍ഡുകള്‍ ആവശ്യങ്ങളുമായി മേളയിലെത്തും

Update: 2024-07-22 04:36 GMT

ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ മേഖലക്ക് ജപ്പാനില്‍ നിരവധി സാധ്യതകള്‍ ഉണ്ടെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) അഭിപ്രായപ്പെട്ടു. ജപ്പാനിലേക്കുള്ള വസ്ത്ര കയറ്റുമതി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്ടിഎ) അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ജൂലൈ 23 മുതല്‍ മൂന്നു ദിവസം ജപ്പാനില്‍ നടക്കുന്ന മേളയില്‍ 200-ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. സുമിറ്റോമോ കോര്‍പ്പറേഷന്‍, മുജി, ടൊയോഷിമ, മരുബെനി, മിത്സുബിഷി, കോയോ ട്രേഡിംഗ്, യുണൈറ്റഡ് ആരോസ്, എംവൈകെ ഫാഷന്‍ എന്നിവയുള്‍പ്പെടെ പ്രശസ്തമായ ചില ജാപ്പനീസ് ബ്രാന്‍ഡുകള്‍ അവരുടെ ആവശ്യങ്ങളുമായി മേളയിലെത്തും.

രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ എക്സിബിറ്റര്‍മാര്‍ വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന റെഡി മെയ്ഡ് ഗാര്‍മെന്റ്‌സ് പ്രദര്‍ശിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വസ്ത്ര ഇറക്കുമതിക്കാരാണ് ജപ്പാനെന്ന് ചെയര്‍മാന്‍ എഇപിസി സുധീര്‍ സെഖ്രി പറഞ്ഞു. ഇന്തോ-ജപ്പാന്‍ വ്യാപാര ഉടമ്പടി പ്രകാരം ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ജപ്പാനിലേക്ക് ഡ്യൂട്ടി ഫ്രീ ആക്‌സസ് ഉണ്ട്. തുര്‍ക്കിക്ക് 9 ശതമാനവും ചൈനയ്ക്ക് 9.5 ശതമാനവും തീരുവ ജപ്പാന്‍ ചുമത്തുന്നു. അതിനാല്‍ ഇന്ത്യ മേളയില്‍ പങ്കെടുത്ത് അവസരം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. ജപ്പാന്റെ മൊത്തം വസ്ത്ര ഇറക്കുമതി 23 ബില്യണ്‍ യുഎസ് ഡോളറും ഇന്ത്യയുടെ വിഹിതം 1.37 ശതമാനവുമാണ്.

ശക്തമായ ഇന്ത്യന്‍ വസ്ത്ര വ്യവസായം ജാപ്പനീസ് വ്യാപാര കമ്പനികള്‍ക്ക് ഇന്ത്യ ഒരു മികച്ച വിപണിയാണ്. കൂടാതെ, ഈ വിപണിയിലെ ചൈനീസ് വിഹിതം തുടര്‍ച്ചയായി ഇടിഞ്ഞതോടെ വ്യാപാര വഴിതിരിച്ചുവിടാനുള്ള ശക്തമായ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യന്‍ വിതരണക്കാര്‍ക്ക് മേഖലയില്‍ മികച്ച പ്രായോഗിക പരിചയം ഉള്ളതിനാല്‍ എങ്ങനെയുള്ള കസ്റ്റമൈസ്ഡ് ഓര്‍ഡറുകളും വലിയ ഓര്‍ഡറുകളും നിറവേറ്റാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ഈ മേള ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ജപ്പാനിലേക്കുള്ള ബിസിനസ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News