ഇന്‍ഫോപാര്‍ക്കില്‍ സ്ഥലപരിമിതി; ഐടി പാര്‍ക്കിനായി സ്ഥലം ഏറ്റെടുക്കും

  • ഐടി സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സ്ഥലപരിമിതി തടസ്സമായതോടെ പദ്ധതി സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം
  • ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ആവശ്യപ്പെട്ടു.
;

Update: 2024-03-19 09:32 GMT
infopark targeting third phase development
  • whatsapp icon

കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഐടി സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സ്ഥലപരിമിതി തടസ്സമായതോടെ പദ്ധതി സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. കാക്കനാട് ഫേസ് 3 യുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ആവശ്യപ്പെട്ടു.

സോഫ്റ്റ്‌വെയര്‍ പാര്‍ക്കിന്റെ ഫേസ്-1,ഫേസ്-2 പദ്ധതികളില്‍ കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്ക് പരിമിതിയുള്ളതിനാല്‍ മേഖലയുടെ വളര്‍ച്ചയെ പൂര്‍ണമായും സ്തംഭിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും വളരെ ആവശ്യമാണ്. എല്ലാം ആസൂത്രണം ചെയ്തതു പോലെ നടക്കുകയാണെങ്കില്‍ ഒരു പുതിയ കാമ്പസ് ഉടന്‍ തുറക്കുമെന്ന് ഇന്‍ഫോപാര്‍ക്കിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 260 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഇന്‍ഫോപാര്‍ക്കില്‍ 546 കമ്പനികളിലായി 70,000 പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്.

ഐബിഎം,ടിസിഎസ്,വിപ്രോ എന്നിവയുള്‍പ്പെടെ നിരവധി വന്‍കിട കമ്പനികള്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഓഫീസുകള്‍ സ്ഥാപിക്കാന്‍ കമ്പനികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥലപരിമിതി വലിയ പ്രശ്‌നമാണെന്ന് ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് നിന്നുള്ള ഐടി കയറ്റുമതി വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്ന ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനുള്ള വാതില്‍ തുറക്കും.

ലാന്‍ഡ് പൂളിങ്ങ് രീതി പരിഗണനയില്‍

ഐടി പാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി ലാന്‍ഡ് പൂളിങ്ങ് രീതി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂഉടമകളില്‍ നിന്ന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് ലാന്‍ഡ് പൂളിങ്ങ് രീതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ ഈ നിര്‍ദേശം പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയാല്‍ അത് കേരള ചരിത്രത്തില്‍ മറ്റൊരു അധ്യായം തുറക്കുമെന്നും ഇന്‍ഫോപാര്‍ക്കിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്‍ഫോപാര്‍ക്കിന്റെ തപസ്യ,വിസ്മയ,അതുല്യ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പുറമേ ലീല സോഫ്റ്റ്,എല്‍ ആന്റ് ടി ടെക് പാര്‍ക്ക്,ബ്രിഗേഡ് എന്റര്‍പ്രൈസസ് തുടങ്ങിയ കോ-ഡെവലപ്പര്‍മാരുടെ സമാന്തര വികസനങ്ങളും കാമ്പസില്‍ നടക്കുന്നുണ്ട്. ഈ വിപുലീകരണം ഐടി കമ്പനികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റുകള്‍ക്കും ഇച്ഛാനുസൃതമാക്കിയ വിവിധ ഓഫീസ് സ്‌പേസ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News