5 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭകര്‍ക്ക് വ്യക്തിഗത പരിഗണന നല്‍കാന്‍ വ്യവസായ വകുപ്പ്

  • വിവിധ വകുപ്പ് പ്രതിനിധികള്‍, ലീഡ് ബാങ്ക് പ്രതിനിധി, കെഐഇഡി പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാകും
  • സമഗ്രപരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
;

Update: 2023-10-10 11:15 GMT
industries department to provide individual treatment to entrepreneurs
  • whatsapp icon

അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്താഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വ്യക്തിഗതമായി ജില്ലാ തലത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ സംരംഭകരുടെ സഹായത്തിനായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി എല്ലാ മാസവും ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) നടത്തുന്ന സമഗ്ര സംരംഭകത്വ പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളുടെ അടച്ചുപൂട്ടല്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി മാത്രം എല്ലാ വകുപ്പുകളും ഒത്തു ചേരുന്ന ഏകോപനസമിതി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് വ്യക്തിഗത പരിഗണന നല്‍കാന്‍ ജില്ലാതലത്തില്‍ പ്രത്യേകം ഏകോപനസമിതി രൂപീകരിക്കും. ഈ സമിതിയില്‍ വിവിധ വകുപ്പ് പ്രതിനിധികള്‍, ലീഡ് ബാങ്ക് പ്രതിനിധി, കെഐഇഡി പ്രതിനിധി എന്നിവരുണ്ടാകും.

സംരംഭകത്വ വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ മേധാവികളുമായി വ്യവസായ വകുപ്പ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോഴും ചെറുകിട വ്യവസായ സംരംഭകര്‍ മൂലധന സ്വരൂപണത്തിനായി പ്രാദേശിക സാമ്പത്തിക സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതി മാറാന്‍ ബാങ്കുകളുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

35 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം പത്തെണ്ണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ക്യാമ്പസ് വ്യവസായ പാര്‍ക്ക്, സഹകരണ വ്യവസായ പാര്‍ക്ക് എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ എല്ലാ സംരംഭകന്റെയും ആദ്യ സമ്പര്‍ക്ക കേന്ദ്രം കെഐഇഡി ആയി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് കെഐഇഡി സിഇഒ ബെനഡിക്ട് വില്യം ജോണ്‍സ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സാങ്കേതിക സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള പരിചയസമ്പന്നരായ വ്യക്തികളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കെഐഇഡിയുടെ  വിവിധ പരിപാടികളില്‍ പങ്കെടുത്ത സംരംഭകരുടെ ഉത്പന്ന പ്രദര്‍ശനം, സുസ്ഥിര സംരംഭകത്വം, എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റലൈസേഷന്‍, ജെം, ഒഎന്‍ഡിസി തുടങ്ങിയ വിഷയങ്ങളില്‍ ഉപദേഷ്ടാക്കളും, വിദഗ്ധരുമായും സംവദിക്കാനുള്ള അവസരവും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

നാല് പരിശീലന പരിപാടികളാണ് കെഐഇഡി പുതുതായി ആരംഭിച്ചത്. പരിശീലന പരിപാടിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മുതല്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് വരെ ഇതില്‍ പങ്കെടുക്കാം. വളര്‍ന്നു വരുന്ന സംരംഭകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ അഞ്ച് ദിവസം നീളുന്ന ലോഞ്ച് പാഡ് പരിപാടിയില്‍ സംരംഭം ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാനുള്ള വിദഗ്‌ധോപദേശം, പരിശീലനകളരികള്‍, വിജ്ഞാനയാത്രകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളെക്കുറിച്ചും ഈ പരിപാടിയിലൂടെ അവബോധം നല്‍കുന്നു.

നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കായുള്ള അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് ഗ്രോത്ത് പ്ലസ്. സ്വന്തം സംരംഭത്തിന്റെ ഇനിയും ഉപയോഗിക്കാത്ത സാധ്യതകളെ കണ്ടെത്തുക, വിദഗ്ധരുടെ ഉപദേശത്തോടെ വ്യക്തിഗതമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയുമായി സ്വന്തം ബിസിനസ് സമന്വയിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ടെക് ഹൊറൈസണ്‍സ് എന്ന ത്രിദിന പരിപാടി. പുത്തന്‍ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അവ സ്വന്തം സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സഹകരണവും ഇതിലൂടെ നല്‍കുന്നു.

വിപണി സാന്നിദ്ധ്യം വര്‍ധിപ്പിക്കാനും മികച്ച പരസ്യതന്ത്രങ്ങള്‍ അവലംബിക്കാനും സംരംഭകരെ പ്രാപ്തരാക്കുന്ന ത്രിദിന പരിശീലനപരിപാടിയാണ് മാര്‍ക്കറ്റ് മിസ്ട്രി. ഉപഭോക്തൃ സേവനം, ആശയവിനിമയ പ്രാവീണ്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.



Tags:    

Similar News