ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുന്നു

  • ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടും
  • നികുതി പുനഃക്രമീകരിക്കുന്നത് വിലയുടെ അടിസ്ഥാനത്തില്‍

Update: 2025-02-07 14:11 GMT

സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടും. ഇ.വി, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവയ്ക്കായി 8.56 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ വര്‍ധിക്കുമ്പോള്‍ തന്നെ ഇവികള്‍ക്ക് നികുതി കൂട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ 15 വര്‍ഷത്തെ നികുതിയായി നിലവില്‍ ഈടാക്കുന്നത് 5 ശതമാനം നികുതിയാണ്. വിലയുടെ അടിസ്ഥാനത്തില്‍ നികുതി പുനക്രമീകരിക്കും. നാല് ചക്രങ്ങളുള്ള സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അവയുടെ വില അനുസരിച്ച് പുനക്രമീകരിക്കും. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും.

ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനമാണ് നികുതി. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

Tags:    

Similar News