image

8 Jun 2022 4:01 AM IST

Stock Market Updates

എല്ലാ കണ്ണുകളും ആര്‍ബിഐ യിലേക്ക്

Suresh Varghese

Early Market
X

Summary

ഇന്ത്യന്‍ വിപണിയിലെ നിര്‍ണായക നീക്കങ്ങള്‍ക്ക് ഇന്ന് കാരണമാവുക ആര്‍ബിഐയുടെ പണനയ തീരുമാനങ്ങളായിരിക്കും. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണനയം സമ്പദ് വ്യവസ്ഥകളെ തളര്‍ത്തുമോയെന്ന ഭയം വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് ആര്‍ബിഐയുടെ പോളിസി നിരക്കുകള്‍ പുറത്തു വരുന്നത്. റിപ്പോ നിരക്ക് നിലവിലെ 4.40 ശതമാനത്തില്‍ നിന്ന് 0.5 ശതമാനം വര്‍ദ്ധിക്കുമെന്നാണ് പൊതുവേ വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇതിനു മുകളിലേക്ക് പോയാല്‍ വിപണികള്‍ക്ക് അത് തിരിച്ചടിയാകും. പ്രതീക്ഷിച്ച നിലയിലാണ് നിരക്കുയരുന്നതെങ്കില്‍ അത് ഇന്നത്തെ വ്യാപാരത്തെ മുന്നോട്ട് നയിക്കുകയും […]


ഇന്ത്യന്‍ വിപണിയിലെ നിര്‍ണായക നീക്കങ്ങള്‍ക്ക് ഇന്ന് കാരണമാവുക ആര്‍ബിഐയുടെ പണനയ തീരുമാനങ്ങളായിരിക്കും. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണനയം സമ്പദ് വ്യവസ്ഥകളെ തളര്‍ത്തുമോയെന്ന ഭയം വിപണികളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് ആര്‍ബിഐയുടെ പോളിസി നിരക്കുകള്‍ പുറത്തു വരുന്നത്. റിപ്പോ നിരക്ക് നിലവിലെ 4.40 ശതമാനത്തില്‍ നിന്ന് 0.5 ശതമാനം വര്‍ദ്ധിക്കുമെന്നാണ് പൊതുവേ വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇതിനു മുകളിലേക്ക് പോയാല്‍ വിപണികള്‍ക്ക് അത് തിരിച്ചടിയാകും. പ്രതീക്ഷിച്ച നിലയിലാണ് നിരക്കുയരുന്നതെങ്കില്‍ അത് ഇന്നത്തെ വ്യാപാരത്തെ മുന്നോട്ട് നയിക്കുകയും ചെയ്യും.

ആഗോള വിപണികള്‍
ആഗോള വിപണികളെല്ലാം ഇന്ന് നേട്ടത്തിലാണ്. അമേരിക്കന്‍ വിപണി ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.80 ശതമാനവും, എസ് ആന്‍ഡ് പി 500 0.95 ശതമാനവും, നാസ്ഡാക് 0.94 ശതമാനവും നേട്ടമുണ്ടാക്കി. ഷാങ്ഹായ് സൂചിക ഒഴികെയുള്ള ഏഷ്യന്‍ വിപണികളെല്ലാം മികച്ച പ്രകടനത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.10 ന് 0.57 ശതമാനം ഉയര്‍ച്ചയിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജിഡിപി കണക്കുകള്‍ പുറത്തു വിട്ടതിനെത്തുടര്‍ന്ന് ജപ്പാനിലെ നിക്കി ഒരു ശതമാനത്തോളം ഉയര്‍ന്നു.

ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യാ വിപണിയില്‍ ഉയരുകയാണ്. ഇതിനു പ്രധാന കാരണം ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതും, സമ്പദ്ഘടന കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുമാണ്. കൂടാതെ, അമേരിക്കന്‍ എണ്ണ ശേഖരത്തിന്റെ കണക്കുകള്‍ ഇന്ന് പുറത്തു വരും. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ആവശ്യത്തിന് ക്രൂഡോയില്‍ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍, ആഗോള വിതരണം ഇപ്പോഴും പരിമിതമാണ്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വ്യാപാരം കുറഞ്ഞിട്ടുണ്ട്. റഷ്യ അതിന്റെ ഉത്പാദനത്തിലും കാര്യമായ കുറവു വരുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏറെ ദോഷകരമായ ഘടകമാണിത്. രൂപ നിരന്തരമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ഇതിനു കാരണം ഉയരുന്ന വ്യാപാര കമ്മിയാണ്. ഇന്നലെ രൂപയുടെ വിനിമയ നിരക്ക് 77.70 ന് അടുത്തെത്തിയപ്പോള്‍ ആര്‍ബിഐക്ക് വിപണിയില്‍ ഇടപെടേണ്ട സാഹചര്യമുണ്ടായി. രൂപ 77.71 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന കാര്യമായിത്തന്നെ തുടരുന്നു. എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് ഇന്നലെ 2,293.98 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,311 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, 50 ബേസിസ് പോയിന്റ് വര്‍ദ്ധനവു വരെ വിപണി കണക്കാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ബാങ്കിന്റെ പണപ്പെരുപ്പ നിയന്ത്രണത്തെയും, നിരക്കുകളെയും സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കാവും കൂടുതല്‍ പ്രാധാന്യമുണ്ടാവുക. "നടപ്പു സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പം ഏകദേശം 6.8 ശതമാനമാകാനാണ് സാധ്യത. ഇത് ആര്‍ബിഐയെ കടുത്ത നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിച്ചേക്കാം. വിപണിയെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ പണനയ അവലോകനത്തെക്കാള്‍ പ്രധാനമാവുക വെള്ളിയാഴ്ച്ച പുറത്തുവരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളാണ്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നാല്‍ വിപണികള്‍ യുഎസ് ഫെഡില്‍ നിന്നും കര്‍ശന ഇടപെടലുകള്‍ പ്രതീക്ഷിക്കേണ്ടി വരും. തുടര്‍ന്ന് വിപണികള്‍ കൂപ്പുകുത്താനും സാധ്യതയുണ്ട്. മറുവശത്ത്, പണപ്പെരുപ്പം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയെന്നും ഇനി കുറയാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ടായാല്‍ അത് അമേരിക്കന്‍ വിപണിയെയും, ആഗോള വിപണികളെ മൊത്തത്തിലും ഉത്തേജിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്ന സംഭവം, വിപണി ഉയര്‍ന്നാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന തുടരുമെന്നതാണ്."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,760 രൂപ (ജൂണ്‍ 08)
ഒരു ഡോളറിന് 77.69 രൂപ (ജൂണ്‍ 08)
ബ്രെന്റ് ക്രൂഡ് ബാരലിന് 120.75 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 25,21,135 രൂപ (8.20 am)