24 Jun 2022 12:32 AM
പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വഴിയുള്ള നിക്ഷേപം 86,706 കോടി രൂപയായി കുറഞ്ഞു
MyFin Desk
Summary
ഡെല്‍ഹി: പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ട്) വഴിയുള്ള ഇന്ത്യന്‍ മൂലധന വിപണിയിലെ നിക്ഷേപം മേയ് മാസത്തിൽ 86,706 കോടി രൂപയായി കുറഞ്ഞതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ വ്യക്തമാക്കി. അതേസമയം, വിദേശ നിക്ഷേപകര്‍ അവരുടെ വില്‍പ്പന തന്ത്രം മാറ്റുമെന്നും, വരുന്ന ഒന്നു രണ്ടു പാദങ്ങൾക്കുള്ളിൽ ഓഹരി വാങ്ങലിലേക്ക് തിരിച്ചുവരുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ വിപണികളിലെ പാര്‍ട്ടിസിപ്പേറ്ററി നോട്ട് നിക്ഷേപങ്ങളുടെ — ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് സെക്യൂരിറ്റികള്‍ ഉള്‍പ്പടെ — മൂല്യം 2022 ഏപ്രിലില്‍ […]
ഡെല്‍ഹി: പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ (പി-നോട്ട്) വഴിയുള്ള ഇന്ത്യന്‍ മൂലധന വിപണിയിലെ നിക്ഷേപം മേയ് മാസത്തിൽ 86,706 കോടി രൂപയായി കുറഞ്ഞതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ വ്യക്തമാക്കി. അതേസമയം, വിദേശ നിക്ഷേപകര്‍ അവരുടെ വില്‍പ്പന തന്ത്രം മാറ്റുമെന്നും, വരുന്ന ഒന്നു രണ്ടു പാദങ്ങൾക്കുള്ളിൽ ഓഹരി വാങ്ങലിലേക്ക് തിരിച്ചുവരുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ വിപണികളിലെ പാര്‍ട്ടിസിപ്പേറ്ററി നോട്ട് നിക്ഷേപങ്ങളുടെ — ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് സെക്യൂരിറ്റികള്‍ ഉള്‍പ്പടെ — മൂല്യം 2022 ഏപ്രിലില്‍ അവസാനം 90,580 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ 87,979 കോടി രൂപയായിരുന്നു നിക്ഷേപം. ഫെബ്രുവരിയില്‍ ഇത് 89,143 കോടി രൂപയും ജനുവരിയില്‍ 87,989 കോടി രൂപയുമായിരുന്നു.
മെയ് മാസത്തിൽ ഇത്തരത്തില്‍ നിക്ഷേപിച്ച മൊത്തം 86,706 കോടിയില്‍, 77,402 കോടി ഓഹരികളിലും, 9,209 കോടി കടപ്പത്രങ്ങളിലും, 101 കോടി ഹൈബ്രിഡ് സെക്യൂരിറ്റികളിലും നിക്ഷേപിച്ചു. ഏപ്രിലില്‍ 81,571 കോടി രൂപ ഓഹരികളിലും, 8,889 കോടി രൂപ കടപ്പത്രങ്ങളിലും നിക്ഷേപിച്ചു.
പണപ്പെരുപ്പ നിലവാരത്തെക്കുറിച്ചും, യുഎസ് ഫെഡിന്റെ നടപടികളെക്കുറിച്ചും ഇപ്പോഴും അനിശ്ചിതത്വമുണ്ടെന്നും, കൂടാതെ കറന്‍സി വിലയിടിവ് വലിയ തോതില്‍ നടന്നിട്ടുണ്ടെന്നും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന ദാതാവായ ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോ സ്ഥാപകന്‍ ദിവ്യം ശര്‍മ്മ പറഞ്ഞു.
പാര്‍ട്ടിസിപ്പേറ്ററി നോട്ട് നിക്ഷേപത്തിലെ ഇടിവിന് അനുസൃതമായി, എഫ്പിഐ കളുടെ ആസ്തി ഏപ്രില്‍ അവസാനത്തെ 50.74 ലക്ഷം കോടി രൂപയില്‍ നിന്ന് മെയ് അവസാനത്തോടെ 48.23 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഓഹരികളിലും, കടപ്പത്രങ്ങളിലും ഉണ്ടായ വിലയിടിവാണ് ഈ കുറവിന്റെ വലിയൊരു ഭാഗത്തിന് കാരണമെന്ന് ശര്‍മ്മ പറഞ്ഞു.