6 March 2022 4:04 AM
Summary
പോളണ്ട്: റഷ്യ യുക്രൈന്‍ ആക്രമിച്ചതിനു ശേഷം 1.45 ദശലക്ഷത്തിലധികം ആളുകള്‍ യുക്രൈന്‍ വിട്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വേഗമേറിയതും ഏറ്റവും വലിയതുമായ കുടിയൊഴിപ്പിക്കലാണിതെന്ന് ഐക്യരാഷ്ട്ര ഏജന്‍സി വിശേഷിപ്പിച്ചു. യുക്രേനിയക്കാരില്‍ ഭൂരിഭാഗവും പടിഞ്ഞാറോട്ടും യൂറോപ്യന്‍ യൂണിയന്റെ കിഴക്കന്‍ ഭാഗത്തുള്ള പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കുമാണ് പാലായനം ചെയ്തത്. അഭയാര്‍ത്ഥികളില്‍ പകുതിയോളം പോളണ്ടിലേക്കാണ് കടന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ 8,27,600 പേര്‍ പ്രവേശിച്ചതായി പോളണ്ടിലെ […]
പോളണ്ട്: റഷ്യ യുക്രൈന്‍ ആക്രമിച്ചതിനു ശേഷം 1.45 ദശലക്ഷത്തിലധികം ആളുകള്‍ യുക്രൈന്‍ വിട്ടെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വേഗമേറിയതും ഏറ്റവും വലിയതുമായ കുടിയൊഴിപ്പിക്കലാണിതെന്ന് ഐക്യരാഷ്ട്ര ഏജന്‍സി വിശേഷിപ്പിച്ചു.
യുക്രേനിയക്കാരില്‍ ഭൂരിഭാഗവും പടിഞ്ഞാറോട്ടും യൂറോപ്യന്‍ യൂണിയന്റെ കിഴക്കന്‍ ഭാഗത്തുള്ള പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കുമാണ് പാലായനം ചെയ്തത്. അഭയാര്‍ത്ഥികളില്‍ പകുതിയോളം പോളണ്ടിലേക്കാണ് കടന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ 8,27,600 പേര്‍ പ്രവേശിച്ചതായി പോളണ്ടിലെ അതിര്‍ത്തി നിയന്ത്രണ ഏജന്‍സി അറിയിച്ചു.
റഷ്യ യുക്രൈന്‍ അധിനിവേശം നടത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍, 2015 നെ അപേക്ഷിച്ച് കൂടുതല്‍ അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കടന്നു. യൂറോപ്യന്‍ റെയില്‍ ഓപ്പറേറ്റര്‍മാര്‍ യുക്രൈനിയന്‍ ഐഡന്റിഫിക്കേഷന്‍ രേഖകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. കൂടാതെ ഇവര്‍ക്ക് താല്‍ക്കാലിക താമസാനുമതി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചു.
റഷ്യന്‍ അധിനിവേശത്തിനു മുന്‍പു തന്നെ യുക്രൈനിൻറെ സ്വാതന്ത്ര്യത്തിനായി പോളണ്ട് ശബ്ദമുയർത്തിയിട്ടുണ്ട്. റഷ്യ യുക്രൈന് ചുറ്റും സൈന്യത്തെ കെട്ടിപ്പടുക്കുമ്പോള്‍ പോളണ്ട് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവിക്കി യുക്രൈനില്‍ ആയുധങ്ങളും മറ്റു ആവശ്യ സാധനങ്ങളും വിതരണം ചെയ്തു. ശേഷം പോളണ്ടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള പട്ടണങ്ങളും നഗരങ്ങളും മറ്റും യുക്രൈനില്‍ നിന്നും കുടിയേറുന്നവരെ സഹായിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി.
ജര്‍മ്മനിയില്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി, സിറിയന്‍ യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന അഭയകേന്ദ്രങ്ങള്‍ അധികൃതര്‍ വീണ്ടും തുറന്നു. അഭയാര്‍ത്ഥികള്‍ക്ക് താമസവും വസ്ത്രങ്ങളും കണ്ടെത്താനും അവരുടെ മുന്നോട്ടുള്ള യാത്ര ക്രമീകരിക്കാനും പോളണ്ടിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു.