image

8 Aug 2024 7:27 AM GMT

Visa and Emigration

ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

MyFin Desk

riots shut Indian visa centers in bangladesh
X

Summary

  • വിസ അനുവദിക്കുന്നതിനുള്ള തീയതി അപേക്ഷകരെ പിന്നീട് എസ് എം എസ് വഴി അറിയിക്കും
  • ഹൈക്കമ്മീഷനില്‍ നിയമിക്കപ്പെട്ട അനിവാര്യമല്ലാത്ത ജീവനക്കാരെയും കുടുംബങ്ങളെയും ഇന്ത്യ ഒഴിപ്പിച്ചു


ബംഗ്ലാദേശില്‍ അക്രമം രൂക്ഷമായതിനാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ ഇന്ത്യന്‍ വിസ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച വന്‍ പ്രതിഷേധത്തെ തുടര്‍ന്നുള്ള അസ്ഥിരമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രത്തിന്റെ തീരുമാനം.

വിസ തീയതി സംബന്ധിച്ച അറിയിപ്പിനെത്തുടര്‍ന്ന് പാസ്പോര്‍ട്ട് ശേഖരിക്കാമെന്ന് ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രം അതിന്റെ വെബ്സൈറ്റില്‍ അപേക്ഷകരെ ഉപദേശിച്ചു. അടുത്ത തീയതി എസ് എം എസ് വഴി അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

'അപകടകരമായ സാഹചര്യം കാരണം എല്ലാ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. അടുത്ത അപേക്ഷാ തീയതി എസ് എം എസ് വഴി അറിയിക്കും,' എന്നാണ് അറിയിപ്പ്.

ധാക്കയിലെ ഹൈക്കമ്മീഷനില്‍ നിയമിക്കപ്പെട്ട 190 ഇന്ത്യന്‍ അനിവാര്യമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, എല്ലാ നയതന്ത്രജ്ഞരും പൂര്‍ണമായും ബംഗ്ലാദേശിലാണ് ജോലി ചെയ്യുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെറ്റ് എന്നിവ ബംഗ്ലാദേശില്‍ ഇന്ത്യക്കുള്ള മറ്റ് ഹൈക്കമ്മീഷനുകള്‍/കോണ്‍സുലേറ്റുകളില്‍ ഉള്‍പ്പെടുന്നു.

1971-ലെ വിമോചനയുദ്ധത്തിലെ വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് 30 ശതമാനം സംവരണം അനുവദിച്ച വിവാദമായ തൊഴില്‍ ക്വാട്ട സമ്പ്രദായത്തെച്ചൊല്ലി ഉണ്ടായ പ്രതിഷേധം ജൂണിലാണ് ആരംഭിച്ചത്. തുടക്കത്തില്‍ സമാധാനപരമായ ഈ പ്രതിഷേധങ്ങള്‍ പ്രകടനക്കാരെ പോലീസ് അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് അക്രമത്തിലേക്ക് നീങ്ങി.

ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭത്തിന് ഈ അശാന്തി തുടക്കമിട്ടു. ഷെയ്ഖ് ഹസീന രാജിവെച്ച് സഹോദരിയോടൊപ്പം തിങ്കളാഴ്ച ഇന്ത്യയിലേക്ക് എത്തിയെങ്കിലും അരാജകത്വം അവിടെ നിലനില്‍ക്കുകയാണ്. ക്ഷേത്രങ്ങള്‍ക്കൊപ്പം ഹിന്ദുക്കളുടെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തു.

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ സൈന്യത്തിന്റെ പിന്തുണയുള്ള ഒരു ഇടക്കാല സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.