image

19 March 2025 7:07 PM IST

News

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക് മന്ത്രിസഭയുടെ അനുമതി

MyFin Desk

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക്   മന്ത്രിസഭയുടെ അനുമതി
X

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ മെത്തേഡ് എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക.

വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോവുക.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തില്‍ പ്രധാനമായ ഈ അനുബന്ധ പദ്ധതിയുടെ ചിലവ് 1482.92 കോടി രൂപയാണ്. 2028 ഡിസംബറിന് മുന്നെ റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കൊന്നും പണം തടസമാകില്ലെന്ന് സംസ്ഥാന ബജറ്റില്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.