21 Feb 2025 9:11 AM GMT
കേരളത്തിൽ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
നിതിൻ ഗഡ്കരിയുടെ പ്രധാന പ്രഖ്യാപനങ്ങൾ
* കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കൽ- മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം. 10814 കോടി രൂപയാണ് ചിലവ്. മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും.
* ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കൽ - 45 കിലോമീറ്റർ 6500 കോടി ചിലവ്. ആറുമാസത്തിനകം പ്രവൃത്തി ആരംഭിക്കും
* തിരുവന്തപുരം ഔട്ടർ റിങ് റോഡ് - 62.7 കിലോമീറ്റർ ദൂരം. ചെലവ് 5000 കോടി. 4-5 മാസത്തിനുള്ളിൽ പ്രവൃത്തികൾ ആരംഭിക്കും.
* കൊല്ലം ജില്ലയിലെ റോഡ് പദ്ധതി- കൊല്ലത്തേയും തമിഴ്നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനൽവേലി തുടങ്ങിയ പ്രധാന നഗരങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാത. ജില്ലയിൽ 38.6 കിലോമീറ്റർ. ചെലവ് 300 കോടി. 4-5 മാസത്തിനുള്ളിൽ പ്രവൃത്തി ആരംഭിക്കും.