18 Nov 2023 4:00 PM IST
Summary
അപകട മരണത്തിന് 15 ലക്ഷം രുപയാണ് പരിരക്ഷ. സ്വാഭാവിക മരണത്തിന് 5 ലക്ഷം രൂപയും
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി സംസ്ഥാന സർക്കാർ.
അപകടം മുലമുണ്ടാകുന്ന അവയവ നഷ്ടത്തിനും,വൈകല്യങ്ങൾക്കും കൂടി പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അപകട മരണത്തിന് 15 ലക്ഷം രുപയാണ് പരിരക്ഷ. സ്വാഭാവിക മരണത്തിന് 5 ലക്ഷം രൂപയും. അപകടത്തെ തുടർന്ന് പൂർണമായും കിടപ്പിലാകുന്ന സ്ഥിതിയുണ്ടായാൽ 15 ലക്ഷം രൂപയുടെ പരിരക്ഷയും ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യങ്ങൾ ലഭിക്കും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതൽ 60 ശതമാനം വരെ വാഗ്‌ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും.
അപകടത്തിൽ കൈ, കാൽ, കാഴ്‌ച, കേൾവി തുടങ്ങിയ നഷ്ടങ്ങൾക്കും പരിരക്ഷ ഉണ്ടാകും. വാഗ്‌ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ് നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരൽ, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് നിശ്ചയിച്ചിരിക്കുന്ന തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. എന്നാൽ വാർഷിക പ്രീമിയത്തിൽ മാറ്റമുണ്ടാകില്ല.