image

2 Sept 2023 11:15 AM IST

News

സപ്ലൈകോ ഓണം ഫെയർ വിറ്റുവരവ് 170 കോടി

Kochi Bureau

supplyco sale during  onam |  kerala civil supplies corporation
X

Summary

  • സംസ്ഥാനത്തെ 5,87,000 മഞ്ഞ കാര്‍ഡ് ഉടമകളില്‍ 5,24,428 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.


ഓണം ഫെയറില്‍ നിന്നും 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ വില്‍പനശാലകളില്‍ നിന്നും ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതല്‍ 28 വരെയുള്ള 10 ദിവസത്തെ നേട്ടമാണിത്. സപ്ലൈകോയുടെ 1527 വില്പനശാലകളിലാണ് ഓണം ഫെയര്‍ നടന്നത്. 14 ജില്ലാ ഫെയറുകളില്‍ മാത്രം 6.5 കോടിയുടെ വില്‍പന നടന്നു. മുന്‍ വര്‍ഷം ഇത് 2.51 കോടിയായിരുന്നു .

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗ൦ 13 ഇനം സാധനങ്ങള്‍ സബ് സിഡി നിരക്കിൽ വാങ്ങുന്നതിനായാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നതു.. പൊതു വിപണിയില്‍ മൊത്തം 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങള്‍ നിശ്ചിത അളവില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ഏകദേശം 650 രൂപയ്ക് ഇവർക്ക് ലഭിച്ചു.

ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഏകദേശം 32 ലക്ഷം കാര്‍ഡുടമകള്‍ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. റേഷന്‍ കടകളിലൂടെ ആഗസ്റ്റ് മാസം 83 ശതമാനം പേര്‍ക്കു റേഷന്‍ വിതരണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും കോംബോ ഓഫറും ഓണം ഫെയറില്‍ നല്‍കിയിരുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശബരി ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം വിലക്കിഴിവും നല്‍കിയിരുന്നു. ഓണത്തിന് മുന്‍പ് സപ്ലൈകോയുടെ പല ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിനുള്ള സ്‌റ്റോക്ക് ഇല്ലെന്ന് പരാതി വ്യാപകമായിരുന്നു.

പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ, ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് സബ് സിഡിയിൽ നല്‍കിയിരുന്നത്. പൊതുവിപണിയില്‍ മൊത്തം 1200 രൂപ വരുന്ന ഉത്പന്നങ്ങള്‍ 462.50 രൂപയ്ക്കാണ് നൽകിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണത്തിന് വേണ്ടി 250 കോടി രൂപയുടെ അവശ്യ സാധനങ്ങളാണ് സപ്ലൈകോ സംഭരിച്ചതെന്ന് മുന്‍പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു .

അതേസമയം സപ്ലൈകോ വില്‍പ്പന ശാലകളില്‍ നടപ്പിലാക്കിയ ഇപിആര്‍ ബില്ലിംഗ് രീതിയില്‍ ജനങ്ങള്‍ പരാതി ഉണ്ട് . സോഫ്റ്റ് വെയര്‍, സെര്‍വര്‍ തകരാറുകള്‍ ബില്‍ അടിക്കുന്നതില്‍ കാലതാമസം സൃഷ്ടിച്ചിരുന്നു.