3 March 2025 11:27 AM IST
ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെബി മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി. കാൾസ് റിഫൈനറീസ് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിംഗിൽ വൻ സാമ്പത്തിക തട്ടിപ്പും അഴിമതിയും ആരോപിച്ച് താനെയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
സെബിയുടെ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ, കമലേഷ് ചന്ദ്ര വർഷ്‌ണി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്‌ഇ) സിഇഒ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പൊതുതാൽപ്പര്യ ഡയറക്ടറുമായ പ്രമോദ് അഗർവാൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിംഗ് അനുവദിച്ചുകൊണ്ട് കോർപ്പറേറ്റ് തട്ടിപ്പിന് മാധബിയടക്കം അഞ്ച് പേരും വഴിയൊരുക്കിയെന്നാണ് കേസിലെ പ്രധാന ആരോപണം.
അടുത്ത 30 ദിവസത്തിനുള്ളില്‍ നിജസ്ഥിതി അറിയിക്കണമെന്നും കോടതി എസിബിയോട് നിര്‍ദേശിച്ചു. ആരോപണങ്ങള്‍ ഗുരുതര കുറ്റകൃത്യമാണെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.