8 Aug 2023 8:13 AM
Summary
- റീട്ടെയില്‍ വിഭാഗത്തില്‍ നിന്നും 119,2290 പേരും, ജിയോയില്‍ നിന്ന് 41,818 പേരുമാണ് ജോലി ഉപേക്ഷിച്ചത്.
- മൊത്തത്തില്‍, പുതിയ നിയമനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട
- മെയ് മാസത്തില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി പേരെ പിരിച്ചുവിട്ടിരുന്നു
2022 -23 -ല്‍ 167391 ജീവനക്കാർ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ജോലി ഉപേക്ഷിച്ചതായി കമ്പനിയുടെ വാർഷിക റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ജോലിക്കാരുടെ കൊഴിഞ്ഞു പോക്കില്‍ മുന്‍വർഷത്തേക്കാള്‍ 64.8 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. റീട്ടെയില്‍ വിഭാഗത്തില്‍ നിന്നും 119,2290 പേരും, ജിയോയില്‍ നിന്ന് 41,818 പേരുമാണ് ജോലി ഉപേക്ഷിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2022-23 വര്‍ഷത്തില്‍ റീട്ടെയില്‍, ടെലികോം വിഭാഗങ്ങളെ വേര്‍പെടുത്തിയിരുന്നു. ഇതോടെയാണ് ജോലിക്കാരുടെ കൊഴിഞ്ഞുപോക്കു വർധിച്ചത്.
എണ്ണ മുതല്‍ ടെലികമ്യൂണിക്കേഷന്‍ വരെ വൈവിധ്യമാർന്ന വ്യവസായമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നിയമനങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, വിവിധ ബിസിനസുകളുടെ ഏറ്റെടുക്കല്‍ മൂലവും ജോലികളുടെ ഇരട്ടിപ്പി മൂലവും നിയമനങ്ങളുടെ വ്യാപ്തി കുറഞ്ഞുവെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്. റീട്ടെയില്‍ വിഭാഗത്തിലാണ് റിലയന്‍ ഇന്‍ഡസ്ട്രീസ് കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തിയിട്ടുള്ളത്. ഇതോടെ പല ജീവനക്കാരും വേറെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലേക്ക് മാറി. ധാരാളം ജീവനക്കാര്‍ മറ്റ് കമ്പനികളിലേക്ക് മാറി.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലാണ് ജിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതതെന്നും. ഇതോടെ സെയില്‍സ് എക്‌സിക്യുട്ടീവുകളുടെ ആവശ്യകത കുറഞ്ഞെന്നും ഡല്‍ഹി ആസ്ഥാനമായുള്ള ഒരു റിക്രൂട്ട്‌മെന്റ് സ്ഥാപനം വ്യക്തമാക്കുന്നു.
എങ്കിലും പുതിയ നിയമനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 - 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 262,558 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതല്‍ സ്വീകരിച്ച ചെലവ് ചുരുക്കല്‍, കാര്യക്ഷമമായ പ്രവര്‍ത്തനം എന്നിവമൂലം സ്വയം പിരിഞ്ഞു പോകുന്നത് വര്‍ധിച്ചുവരികയാണ്. അതോടൊപ്പം മോശം പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെ ലേ-ഓഫ് ചെയ്യാനും കമ്പനി തീരുമാനിച്ചു. മേയ് മാസത്തില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട് ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി പേരെ പിരിച്ചുവിട്ടിരുന്നു.