12 March 2025 8:07 PM IST
'ഒടിപി നൽകി പണം നഷ്‌ടമായത് ബാങ്കിന്‍റെ വീഴ്‌ചയായി കണക്കാക്കാനാകില്ല'- ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
MyFin Desk
ഒടിപി നൽകിയതിലൂടെ ഉപഭോക്താവിന്റെ പണം നഷ്‌ടമായത് ബാങ്കിന്‍റെ വീഴ്‌ചയായി കാണാനാകില്ലെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം തൃക്കാക്കര സ്വദേശി എം കെ മുരളി, ആര്‍ബിഎല്‍ ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിനെതിരെ നല്‍കിയ പരാതിയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി.
6,855 രൂപയുടെ റിവാർഡ് പോയിന്‍റ് ലഭിക്കുമെന്നും അതിന് ഒടിപി പങ്കുവയ്‌ക്കണമെന്നുള്ള എസ്എംഎസിലാണ് പരാതിക്കാരന്‍ കബളിപ്പിക്കപ്പെട്ടത്. പിന്നാലെ 23,500 രൂപ അക്കൗണ്ടിൽ നിന്നും നഷ്‌ടപ്പെടുകയായിരുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരം ഉടന്‍തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തു. 120 ദിവസങ്ങള്‍ക്കകം പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം നൽകിയില്ല. നഷ്ടപ്പെട്ട തുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ പരാതിക്കാരന്‍ സ്വമേധയാ പാസ്‌വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതാണെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്തമാക്കി. തുടർന്ന് പരാതി കോടതി തള്ളുകയായിരുന്നു. കൂടാതെ ബാങ്കിന്‍റെ സുരക്ഷാ സംവിധാനത്തിൽ വീഴ്‌ച സംഭവിച്ചു എന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.