2 Feb 2025 6:36 AM GMT
സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ 24 മണിക്കൂർ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ഷങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ലെന്നും ടിഡിഎഫ് നേതാക്കൾ പറഞ്ഞു.