Summary
ഒരു ലക്ഷം രൂപയാണ് ഇഷ്യുവിന്റെ മുഖവില.
തിരുവനന്തപുരം: കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്) ഓഹരികളാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രങ്ങളിളുടെ (നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍) 1500 കോടി സമാഹരിക്കാനൊരുങ്ങുന്നു.
കിഫ്‌ബിയുടെ ഡയറക്ടർ ബോര്‍ഡ് ഇതിനകം 1000.2 കോടി രൂപയുടെ എന്‍സിഡി ഇഷ്യുവിനും ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെ 499.94 കോടി രൂപ സമാഹരിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക 1500 കോടി രൂപയില്‍ കവിയരുത്.
(ഗ്രീന്‍ ഷൂ ഓപ്ഷന്‍- ആദ്യം പ്രഖ്യാപിച്ച ഇഷ്യു സൈസിനു പുറമേ അധികമായി ലഭിക്കുന്ന അലോട്ട്‌മെന്റിന്റെ ഒരു ഭാഗം കൂടി ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍)
ഒരു ലക്ഷം രൂപയാണ് ഇഷ്യുവിന്റെ മുഖവില. ഏഴ് ഉപ സീരീസുകള്‍ ഉള്‍പ്പെടുന്ന ഒന്നോ അതിലധികമോ ഘട്ടങ്ങളിലായിട്ടാണ് 1000.02 കോടി സമാഹരിക്കുന്നത്.
എ മുതല്‍ ജി വരെയുള്ള ഏഴ് ഉപ സീരീസുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് അൻസെക്യൂർഡ് ആയ ഈ കടപത്രത്തിന്റെ ഇഷ്യു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാല് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള കടപ്പത്രങ്ങള്‍ ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്യും.
എ മുതല്‍ ജി വരെയുള്ള ഓരോ ഉപ സീരീസും വീണ്ടെടുക്കുന്നത് (റെഡീം) മൊത്തം ഇഷ്യു സൈസിന് തുല്യമാകുന്ന തരത്തില്‍ നാല് പാദ ഗഡുക്കളായാണ്. ഉപ സീരീസ്എയുടെ റിഡംപ്ഷന്‍ 13ാം പാദത്തിന്റെ അവസാനം മുതല്‍ ആരംഭിക്കും. ഉപ സീരീസ് ബിയുടെ റിഡംപ്ഷന്‍ 17ാം പാദം മുതലാണ് ആരംഭിക്കുന്നത്.
കടപ്പത്രങ്ങളുടെ പലിശ നിരക്ക് (കൂപ്പണ്‍ റേറ്റ്) റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ (ആര്‍എഫ്പി) പ്രക്രിയയിലൂടെ നിശ്ചയിക്കുമെന്നാണ് കിഫ്ബി വ്യക്തമാക്കുന്നത്.
കിഫ്ബി നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കുള്ള ചെലവ് 81,000 കോടി രൂപയിലധികം വരും. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് കണ്ടെത്തുന്നത് കിഫ്ബിക്കു മുന്നില്‍ ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്.
സംസ്ഥാനം ഉറപ്പു നല്‍കുന്ന കിഫ്ബിയുടെ വായ്പകള്‍ സംസ്ഥാനത്തിന്റെ തന്നെ ഓഫ് ബാലന്‍സ് ഷീറ്റ് വായ്പകളായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇതോടെ കിഫ്ബിയുടെ ഭാവിയിലെ ധനസമാഹരണ സാധ്യതകള്‍ പ്രതിസന്ധിയിലാണ്.
എന്നാലും, ഈ കടപത്രം അൻസെക്യൂർഡ് ( ഒന്നിന്റെയും ഈടില്ലാത്തതു) ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റിയും ഇല്ല.
സുരക്ഷിതമല്ലാത്ത ഉപകരണങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കാനും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഗാരന്റി ഒഴിവാക്കാനും കിഫ്ബി ശ്രമിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.