23 Jan 2024 12:11 PM IST
Summary
- ഫെബ്രുവരി 1 മുതല്‍ 7 വരെയാണ് സംസ്ഥാന വ്യാപകമായി വിവരശേഖരം
- വിദ്യാര്‍ത്ഥികളുടെയും സന്നദ്ധസംഘങ്ങളുടെയും സേവനം ഉറപ്പാക്കും
- പരിശീലന സിലബസ് കില തയാറാക്കി കഴിഞ്ഞു
സാക്ഷരതയില്‍ എന്ന പോലെ ഡിജിറ്റല്‍ സാക്ഷരതയിലും രാജ്യത്തിന് വഴിതെളിക്കുകയാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി മാറാനുള്ള അവസാന ഘട്ട തയാറെടുപ്പിലേക്ക് കേരളം നീങ്ങുകയാണ്. ഈ വര്‍ഷം നവംബര്‍ 1ന് കേരളപ്പിറവി ദിനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. . ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കുന്നതിന് യോഗത്തില്‍ ധാരണയായി. വിവരശേഖരണം, പരിശീലനം, മൂല്യനിര്‍ണയം, മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും വികസിപ്പിക്കല്‍ എന്നിവയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍സിസി, എന്‍എസ്എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് എന്നിവയിലെ വളണ്ടിയര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും.
ഫെബ്രുവരി 1 മുതല്‍ 7 വരെയാണ് സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തുക. ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും. ഇതിനായുള്ള സിലബസ് കില തയ്യാറാക്കി കഴിഞ്ഞു.
പരിശീലനം ലഭിച്ച പഠിതാക്കളുടെ മൂല്യനിര്‍ണയം ഓഗസ്റ്റ് മാസത്തില്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ മാസം നടക്കും. സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നവംബര്‍ ഒന്നിന്ന് നടത്തും. യോഗത്തില്‍ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു തുടങ്ങിയവരും സംസാരിച്ചു.