image

18 July 2024 2:38 AM GMT

News

കന്നഡിഗകര്‍ക്ക് തൊഴില്‍ സംവരണം; വിവാദ ബില്‍ താല്‍ക്കാലികമായി പിന്‍വലിച്ചു

MyFin Desk

karnataka withdraws labor reservation bill
X

Summary

  • സ്വകാര്യ മേഖലയിലെ മാനേജ്മെന്റ് ജോലികളില്‍ തദ്ദേശീയര്‍ക്ക് 50 ശതമാനം സംവരണം ലക്ഷ്യം
  • വ്യവസായ ലോകം ബില്ലിനെതിരെ രംഗത്ത്


കര്‍ണ്ണാടകയിലെ തദ്ദേശവാസികള്‍ക്ക് തൊഴില്‍ സംവരണം നിര്‍ദ്ദേശിക്കുന്ന വിവാദ കരട് ബില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. വ്യവസായ മേഖലയില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

സ്വകാര്യ മേഖലയിലെ മാനേജ്മെന്റ് ജോലികളില്‍ തദ്ദേശീയര്‍ക്ക് 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളില്‍ 75 ശതമാനവും സംവരണം നിര്‍ബന്ധമാക്കുന്ന കരട് ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്.

കൂടുതല്‍ കൂടിയാലോചനകളും സൂക്ഷ്മപരിശോധനക്കുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ബില്‍ തടഞ്ഞുവച്ചിരിക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രി എം ബി പാട്ടീല്‍ ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

'കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കന്നഡിഗര്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,' കര്‍ണാടക മന്ത്രി പാട്ടീല്‍ പറഞ്ഞു. ബില്‍ 2024 ഇപ്പോഴും തയ്യാറെടുപ്പ് ഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സിദ്ധരാമയ്യ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.

പ്രദേശവാസികള്‍ക്കുള്ള തൊഴില്‍ ക്വാട്ട സംബന്ധിച്ച കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച ഐടി വ്യവസായ സ്ഥാപനമായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ഈ നീക്കത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു.

കര്‍ണാടകയില്‍ സര്‍ക്കാരും വ്യവസായ ലോകവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ ഐടി വ്യവസായത്തെ തന്റെ സംസ്ഥാനത്തേക്ക് ആന്ധ്രാപ്രദേശ് എച്ച്ആര്‍ഡി മന്ത്രി നാരാ ലോകേഷ് ക്ഷണിച്ചു. ''നിങ്ങളുടെ നിരാശ ഞങ്ങള്‍ മനസ്സിലാക്കുന്നു. വിസാഗിലെ ഞങ്ങളുടെ ഐടി, ഐടി സേവനങ്ങള്‍, എഐ, ഡാറ്റാ ക്ലസ്റ്റര്‍ എന്നിവയിലേക്ക് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനോ മാറ്റി സ്ഥാപിക്കാനോ ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു'', അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

അതേസമയം കര്‍ണാടക മന്ത്രിസഭ ചൊവ്വാഴ്ച എടുത്ത തീരുമാനത്തെ വിവേചനപരവും പ്രതിലോമപരവുമാണെന്ന് വ്യവസായ പ്രമുഖര്‍ വിശേഷിപ്പിച്ചു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യവ്യവസായങ്ങളിലും സി, ഡി ഗ്രേഡ് തസ്തികകളില്‍ 100 ശതമാനം കന്നഡക്കാരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച രാവിലെ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. സംഭവങ്ങളുടെ നാടകീയമായ വഴിത്തിരിവില്‍, പിന്നീട് അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ സെന്‍സസ് പ്രകാരം ബെംഗളൂരുവിലെ ജനസംഖ്യയുടെ 51 ശതമാനവും കുടിയേറ്റക്കാരായിരുന്നു. 2011-ല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3.2 ദശലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു, അതേസമയം പുറത്തേക്കുള്ള കുടിയേറ്റ ജനസംഖ്യ വെറും 2.5 ദശലക്ഷം മാത്രമായിരുന്നു.