22 Oct 2023 11:11 AM
Summary
- ഒമാൻ എയർ ആഴ്ചയിൽ മസ്കറ്റിലേക്ക് 17 സർവീസുകൾ നടത്തും.
- ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ
ദീർഘനാളത്തെ നിയന്ത്രണത്തിന് ശേഷം കരിപ്പൂർ വിമാനത്താവളം പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നു. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ് രാവിലെ പത്തുമുതൽ വൈകുന്നേരം ആറു വരെയുള്ള വിമാനസർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മാസം 28ന് ഈ നിയന്ത്രണങ്ങള്‍ അവസാനിക്കും. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിൽ നിന്നും സർവ്വീസ് നടത്തും. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് റീ കാർപെറ്റിങ് പ്രവൃത്തി പൂർത്തിയാക്കിയത്.
റീ കാർപെറ്റിങ്ങിനൊപ്പം വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. ജൂണ്‍ മാസത്തോടെ റൺവേ റീ കാർപെറ്റിങ് പൂർത്തിയായിരുന്നെങ്കിലും റൺവേയിലെ ടാറിങ്ങിന് സമമായി വശങ്ങളിൽ മണ്ണിട്ടു നികത്തുന്ന ഗ്രേഡിങ് പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. ആവശ്യമായ രീതിയില്‍ മണ്ണ് ലഭിക്കാത്തതും മഴയുമായിരുന്നു കാലതാമസത്തിന് കാരണമായത്.
കൂടുതല്‍ സര്‍വീസുകള്‍
റൺവേ പകലും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും, നിയന്ത്രണം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് വിമാനങ്ങൾ ഇറങ്ങുന്നത്. നിയന്ത്രണം എടുത്തുകളയുന്നതോടെ വിമാന സമയങ്ങളിൽ 28-നു ശേഷം ചെറിയ മാറ്റം വന്നേക്കും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സർവീസുകൾ ആരംഭിക്കും. നിലവിൽ ഒമാൻ എയര്‍ ആഴ്ചയില്‍ 14 സർവീസുകളാണ് കരിപ്പൂരില്‍ നിന്ന് മസ്‍കറ്റിലേക്ക് നടത്തുന്നത്. ഇത് 17 സർവീസുകളാക്കി വര്‍ധിപ്പിക്കും. റിയാദിലേക്കുള്ള ഫ്ളൈ നാസ് സർവീസുകൾ നാലിൽനിന്ന് ആറാകും. എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് പരിഗണിക്കുന്നു.
കയറ്റുമതി നിയന്ത്രണം നീക്കണം
വിമാനത്താവളത്തിലെ പഴം ,പച്ചക്കറി കയറ്റുമതി നിയന്ത്രണം എടുത്ത് കളയണമെന്ന ആവശ്യവും ശക്തമാണ്. നിപ്പയുടെ പശ്ചത്തലത്തിൽ ആരോഗ്യ വകുപ്പ് ഏർപെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. നിപ്പ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോള്‍ കയറ്റുമതിക്ക് അനുമതി നല്‍കുന്നത്. ഇതൊടെ ഈ മേഖലയിലുള്ള വ്യാപാരികളില്‍ പലരും കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെയാണ് കയറ്റുമതിക്കായി ആശ്രയിക്കുന്നത്.