image

23 Feb 2025 4:21 AM GMT

News

ഇന്ത്യ ടെസ്ലയെ സ്വാഗതം ചെയ്യുന്നതായി ഗോയല്‍

MyFin Desk

goyal says india welcomes tesla
X

Summary

  • നിക്ഷേപമിറക്കാനും ഉല്‍പ്പാദനം നടത്താനും കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായി ഗോയല്‍
  • അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


ടെസ്ല ഉള്‍പ്പെടെയുള്ള ആഗോള കമ്പനികളെ രാജ്യത്ത് നിക്ഷേപമിറക്കാനും ഉല്‍പ്പാദനം നടത്താനും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യ ഇറക്കുമതിക്ക് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ടെസ്ലയെയും ഇന്ത്യയില്‍ നിക്ഷേപിക്കാനും ഉല്‍പ്പാദനം നടത്താനും ആഗ്രഹിക്കുന്ന മറ്റ് എല്ലാ ആഗോള കമ്പനികളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,' ഗോയല്‍ പറഞ്ഞു.

നഗരങ്ങളിലെ മലിനീകരണത്തിന് പ്രധാന കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വാഹനങ്ങളുടെ പുക പുറന്തള്ളലുമാണെന്ന് മന്ത്രി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് പോലുള്ള ശ്രമങ്ങള്‍ ഇതേ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ്-ഇന്ത്യ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ഇരു രാജ്യങ്ങളിലെയും ജനങ്ങളും ബിസിനസുകളും തമ്മിലുള്ള ബന്ധം വളരെ ശക്തവും അനന്തമായ സാധ്യതകളുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാരണം ഇന്ത്യന്‍ കമ്പനികള്‍ക്കുള്ളില്‍ ഭയമോ ഭീഷണിയോ ഇല്ലെന്നും ഗോയല്‍ പറഞ്ഞു.

21 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം സംബന്ധിച്ച സമീപകാല റിപ്പോര്‍ട്ടുകളിലൂടെ വെളിപ്പെട്ടതുപോലെ, ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ യുഎസ് ഇടപെടല്‍ ഇന്ത്യക്കാര്‍ക്ക് സ്വീകാര്യമല്ലെന്ന് ഗോയല്‍ പറഞ്ഞു. പണം കൈപ്പറ്റിയവരെ തുറന്നുകാട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യാ വിരുദ്ധ' യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യന്‍ സുഹൃത്തുക്കളെയും തുറന്നുകാട്ടേണ്ടതുണ്ട്. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ അതേ ഇന്ത്യാ വിരുദ്ധരുടെ തന്ത്രമാകാമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരാള്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുമ്പാണ് വന്നതെന്ന് ചൂണ്ടിക്കാട്ടിയ ഗോയല്‍, രാജ്യത്തിന്റെ വികസനം തടയാനുള്ള ഒരു തന്ത്രമാണിതെന്ന് ആരോപിച്ചു.

ഇന്ത്യക്കാരെ യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിച്ച ഇടനിലക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പഞ്ചാബ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.