image

19 Sep 2024 11:06 AM GMT

News

അര്‍ദ്ധചാലകം; അനലോഗ് ഡിവൈസസും ടാറ്റ ഗ്രൂപ്പും കരാര്‍ ഒപ്പുവച്ചു

MyFin Desk

adi and tata to make chips in india
X

Summary

  • ഗുജറാത്തിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ ഫാബിലും ആസാമിലെ സൗകര്യത്തിലും എഡിഐയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യും
  • കരാര്‍ പ്രകാരം, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങളിലും തേജസ് നെറ്റ്വര്‍ക്കിന്റെ ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിലും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കും


ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറില്‍ അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യന്‍ സാള്‍ട്ട്-ടു-ഏവിയേഷന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഒപ്പുവച്ചതായി യുഎസ് ചിപ്പ് മേക്കര്‍ പറഞ്ഞു.

156 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വിഭാഗമായ ടാറ്റ ഇലക്ട്രോണിക്‌സ്, ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ സൗകര്യവും ആസാമില്‍ ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് സൗകര്യവും നിര്‍മ്മിക്കുന്നതിനായി മൊത്തം 14 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു.

ടാറ്റ ഇലക്ട്രോണിക്സും എഡിഐയും ഗുജറാത്തിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ ഫാബിലും ആസാമിലെ സൗകര്യത്തിലും എഡിഐയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അനലോഗ് ഡിവൈസസ് പ്രസ്താവനയില്‍ പറഞ്ഞു.

തായ്വാന്‍ പോലുള്ള ആഗോള അര്‍ദ്ധചാലക ശക്തികേന്ദ്രങ്ങളെ വെല്ലുവിളിക്കാന്‍പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ പ്രേരിപ്പിക്കുന്നു. പ്രാരംഭ തിരിച്ചടികള്‍ക്കിടയിലും രാജ്യത്തെ ലോകത്തിന് ചിപ്പ് മേക്കര്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

ഈ മാസം ആദ്യം, മഹാരാഷ്ട്രയില്‍ അദാനി ഗ്രൂപ്പും ഇസ്രയേലിന്റെ ടവര്‍ സെമികണ്ടക്ടറും ഒരു ചിപ്പ് പദ്ധതിക്കായി 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു. വാഹനങ്ങള്‍ക്കുള്ള ചിപ്പുകള്‍ രൂപകല്പന ചെയ്യുന്ന ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ അര്‍ദ്ധചാലക യൂണിറ്റ്, ഒടുവില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാനും പദ്ധതിയിടുന്നു.

എഡിഐയുമായുള്ള കരാര്‍ പ്രകാരം, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹനങ്ങളിലും തേജസ് നെറ്റ്വര്‍ക്കിന്റെ ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിലും ചിപ്പ് മേക്കറിന്റെ ഉല്‍പ്പന്നങ്ങള്‍ ടാറ്റ ഉപയോഗിക്കുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഇന്ത്യയില്‍ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുകയെന്നോ ടാറ്റ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുകയെന്നോ കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.

എന്‍എക്‌സ് പി സെമികണ്ടക്ടറുകളും മൈക്രോണും ഉള്‍പ്പെടെയുള്ള ആഗോള കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്താനും സൗകര്യങ്ങള്‍ സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.