12 March 2025 6:21 PM IST
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുന്ന കൈത്തറി യൂണിഫോം പദ്ധതിക്കായി 28 കോടി രൂപ കൂടി വ്യവസായ വകുപ്പ് അനുവദിച്ചു. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോം വിതരണം കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് രണ്ടാം ഗഡു തുകയും അനുവദിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്കായി 43.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ അനുവദിച്ച തുക വിനിയോഗിക്കുക. നെയ്ത്തു കൂലിക്കായി 13.5 കോടി രൂപയും സ്പിന്നിംഗ് മില്ലുകൾക്കുള്ള നൂലിൻ്റെ വിലയായി 6.85 കോടി രൂപയും നൽകും. ഡൈയിംഗ് ചാർജ്ജിനത്തിൽ 7.5 കോടി, ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാർക്കുള്ള വേതനം - 15 ലക്ഷം എന്നിവയും നൽകും.
സർക്കാർ, എയ്ഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് സൗജന്യമായി കൈത്തറി യൂണിഫോം നൽകുന്ന പദ്ധതി മുൻ വർഷങ്ങളിലേതു പോലെ സമയബന്ധിതമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.