7 March 2025 10:16 AM
വിഴിഞ്ഞം വഴിയുള്ള ആദ്യ ജേഡ് സർവീസ് നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എംഎസ്‌സി മിയ ഇന്നലെ വൈകിട്ട് തുറമുഖത്ത് എത്തി. സിംഗപ്പുരിൽനിന്ന് വന്ന കപ്പൽ ഇന്ന് പോർച്ചുഗലിലേക്ക് തിരിക്കും. 399.99 മീറ്റർ നീളവും 62 മീറ്റർ വീതിയുള്ള ഈ കപ്പലിന്റെ ഡ്രാഫ്റ്റ് 16 മീറ്ററാണ്. 23,756 TEUs കണ്ടെയ്നർ വാഹകശേഷിയുള്ള ഈ കപ്പലിന് 197,500 ടൺ വഹിക്കാനുള്ള ശേഷിയുണ്ട്.
ചൈനയിലെ ക്വിങ്‌ദാവോ തുറമുഖത്തിൽ നിന്ന് ആരംഭിച്ച യാത്ര ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാൻ തുറമുഖം, ചൈനയിലെ ഷാങ്ഹായ് തുറമുഖം, ചൈനയിലെ യാന്റിയൻ തുറമുഖം, സിംഗപ്പൂർ തുറമുഖം വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചെർന്നത്. ഇവിടെനിന്ന് കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിക്കും അവിടെനിന്ന് സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖം, ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്ത് യാത്രാവസാനിക്കും.
ഈ കൂറ്റൻ മദർഷിപ്പ് MSC GULSUN വിഭാഗത്തിൽ പെടുന്നവയാണ്. ഈ വിഭാഗത്തിൽ വരുന്ന കപ്പലുകൾ ആധുനിക സജ്ജീകരണങ്ങളുടെ പ്രവർത്തിക്കുന്നവയാണ്. ലോകത്ത് ആദ്യമായി 24 കണ്ടെയ്നർ ഡക്കുകൾ ആരംഭിച്ചതും ഈ കപ്പൽ ശ്രേണിയിലാണ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള കണ്ടെയ്നറുകളുടെ സുരക്ഷയും സംരക്ഷണവും ഈ കപ്പലുകളുടെ പ്രത്യേകതയാണ്. രണ്ട് ടവർ ഉള്ള അഗ്നിരക്ഷാ സംവിധാനവും ഈ കപ്പലുകളിൽ ഉണ്ട്.
എന്താണ് എം എസ് സിയുടെ ജേഡ് സർവീസ്..?
ലോകത്തിലെ പ്രമുഖ കണ്ടെയ്നർ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് കമ്പനികളിൽ ഒന്നാണ് എം എസ് സി. സ്വിറ്റ്സർലാൻഡിലെ ജനീവയിൽ ആസ്ഥാനമുള്ള ഈ ഷിപ്പിംഗ് കമ്പനിക്ക് 155-ലധികം രാജ്യങ്ങളെ 260-ത്തിലധികം ട്രേഡ് റൂട്ടുകളിലൂടെ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത സംവിധാനം ഉണ്ട്.
എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് പോകുന്ന ഒരു കപ്പൽ പാതയിലെ പ്രധാന സർവീസുകളിൽ ഒന്നാണ് ജേഡ് സർവീസ്.
ഈ സർവീസിൽ ചൈനയിലെ ക്വിങ്‌ദാവോ തുറമുഖം, ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാൻ തുറമുഖം, ചൈനയിലെ ഷാങ്ഹായ് തുറമുഖം, ചൈനയിലെ യാന്റിയൻ തുറമുഖം, സിംഗപ്പൂർ തുറമുഖം സ്പെയിനിലെ വലൻസിയ പോർട്ട്, സ്‌പെയിനിലെ ബാഴ്‌സലോണ തുറമുഖം, ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖം എന്നീ തുറമുഖങ്ങളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഈ വൻകിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും വന്നു എന്നത് നമ്മുടെ വളര്‍ച്ചയുടെ സാധ്യതകളാണ് കാണിക്കുന്നത്.
ഈ സർവീസ് തുടങ്ങുന്നതിനു മുമ്പ് വരെ ഇന്ത്യയിലേക്കും നമ്മുടെ അയൽ രാജ്യങ്ങളിലേക്കും വരുന്ന കണ്ടെയ്നറുകൾ സിംഗപ്പൂർ തുറമുഖത്ത് നിന്ന് ചെറുകപ്പലുകളിൽ ആക്കി വിവിധ തുറമുഖങ്ങളിൽ എത്തിച്ചേരുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. ജേഡ് സർവീസിൽ വിഴിഞ്ഞം ഉൾപ്പെടുന്നതോടെ ഇന്ത്യയിലേക്കും ഇന്ത്യയുടെ അയൽ രാജ്യങ്ങളിലേക്കും വരുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് വന്ന് ഇവിടെ കേന്ദ്രീകരിച്ച് നിന്ന് ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയിലേക്ക് മാറുകയാണ്. ഈ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണ ഏഷ്യയുടെ ചരക്ക് ഗതാഗത മുഖമായി വിഴിഞ്ഞവും മാറുകയാണ്. ദക്ഷിണ ഏഷ്യയിലേക്ക് എത്തുന്ന ചരക്കുകളുടെ കൈമാറ്റം സുരക്ഷിതവും സമയബന്ധിതവുമായി പൂർത്തീകരിക്കാൻ ജേഡ് സർവീസ് വഴി സാധിക്കും.