30 March 2024 7:41 AM
Summary
- സുനിത വെള്ളിയാഴ്ച ‘കെജ്‌രിവാൾ കോ ആശിർവാദ്’ കാമ്പെയ്ൻ ആരംഭിച്ചു
- രാഷ്ട്രീയത്തിൽ അവർ വഹിക്കാൻ പോകുന്ന വലിയ റോളിൻ്റെ സൂചനയായാണ് വിശകലന വിദഗ്ധർ അവരുടെ പത്രസമ്മേളനങ്ങളെ കാണുന്നത്.
- 22 വർഷത്തെ സേവന പരിചയമുള്ള മുൻ ഐആർഎസ് ഉദ്യോഗസ്ഥയാണ് സുനിത.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരാഴ്ചയ്ക്കിടെ മൂന്ന് വാർത്താ സമ്മേളനങ്ങൾ നടത്തിയ അദ്ദേഹത്തിൻ്റെ ഭാര്യ സുനിത ദേശീയ ശ്രദ്ധ നേടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടാനുള്ള സാധ്യതയായിട്ടാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
കെജ്‌രിവാൾ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്ന് എഎപി ശഠിക്കുന്നുണ്ടെങ്കിലും, ലഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയുടെ എതിർപ്പിൻറെ അടിസ്ഥാനത്തിൽ ഗവൺമെൻറ് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സംസ്ഥാന സർക്കാരിനെ ജയിലിൽ നിന്ന് നയിക്കാൻ അനുവദിക്കില്ലെന്ന് സക്‌സേന നേരത്തെ പറഞ്ഞിരുന്നു. പുതിയ ആളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാൻ കെജ്രിവാളിനുള്ള ഉപദേശമായാണ് രാഷ്ട്രിയ വൃത്തങ്ങൾ അത് വായിക്കുന്നത്. അല്ലാത്തപക്ഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് ഭരണഘടനയുടെ ആർട്ടിക്കിൾ 239 എബി ആവശ്യപ്പെടാം. ഈ ആർട്ടിക്കിൾ ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിക്ക് വേണ്ടി പ്രത്യേകമായി സംയോജിപ്പിച്ചതാണ്. ഇത് ആർട്ടിക്കിൾ 356-ന് സമാനമാണ്. ആർട്ടിക്കിൾ 239 എബി സഭയെ സസ്പെൻഡ് ചെയ്തുകൊണ്ട് കേന്ദ്ര ഭരണം ശുപാർശ ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണറെ അനുവദിക്കുന്നു.
ലിംഗഭേദം, പ്രായം, സാമ്പത്തിക സ്ഥിതി, പാർട്ടി ബന്ധം എന്നിവ പരിഗണിക്കാതെ തന്നെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് രണ്ട് വാട്ട്‌സ്ആപ്പ് നമ്പറുകൾ പങ്കിട്ടുകൊണ്ട് സുനിത വെള്ളിയാഴ്ച ‘കെജ്‌രിവാൾ കോ ആശിർവാദ്’ കാമ്പെയ്ൻ ആരംഭിച്ചു. രാഷ്ട്രീയത്തിൽ അവർ വഹിക്കാൻ പോകുന്ന വലിയ റോളിൻ്റെ സൂചനയായാണ് വിശകലന വിദഗ്ധർ അവരുടെ പത്രസമ്മേളനങ്ങളെ കാണുന്നത്. 22 വർഷത്തെ സേവന പരിചയമുള്ള മുൻ ഐആർഎസ് ഉദ്യോഗസ്ഥയാണ് സുനിത.
എന്നാൽ ബിജെപി ഇതിനെ പരിഹസിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി സുനിതയെ മുൻ ബീഹാർ മുഖ്യമന്ത്രി റാബ്‌റി ദേവിയുമായി താരതമ്യം ചെയ്തു. അവർ ഭർത്താവിൻ്റെ സ്ഥാനം വഹിക്കാൻ തയ്യാറെടുക്കുകയാണെന്ന് പുരി പറഞ്ഞു.