image

30 Aug 2024 7:02 AM GMT

Economy

ടെക് കമ്പനികളെ ആകര്‍ഷിക്കാന്‍ സ്റ്റാലിന്‍ യുഎസില്‍

MyFin Desk

investing in tech, stalin in the us
X

Summary

  • തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ 17 ദിവസത്തെ യുഎസ് സന്ദര്‍ശനത്തില്‍
  • ആഗോള ടെക് ഭീമന്മാരില്‍ നിന്ന് നിക്ഷേപം എത്തിക്കുക ലക്ഷ്യം
  • നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ മേധാവികളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തും


ടെക് കമ്പനികളെ ആകര്‍ഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അമേരിക്കയില്‍. സംസ്ഥാനത്തെ ടെക് മേഖലയില്‍ വന്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യുഎസ് സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനകാലത്ത് നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ മേധാവികളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തും. ഓഗസ്റ്റ് 27 മുതല്‍ സെപറ്റംബര്‍ 14 വരെ 17 ദിവസത്തെ ബിസിനസ്സ് യാത്രയാണ് തമിഴ്‌നാട് മുഖ്യമന്ത്രി നടത്തുന്നത്.

സന്ദര്‍ശന വേളയില്‍, ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ, നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ മേധാവികള്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സാന്‍ഫ്രാന്‍സിസ്‌കോയിലെത്തിയ സ്റ്റാലിനെ അവിടെ തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ കെ. ശ്രീകര്‍ റെഡ്ഡി, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തന്റെ ആദ്യദിവസം തന്നെ പ്രമുഖ കമ്പനികളുമായി ഒന്നിലധികം ധാരണാപത്രങ്ങള്‍ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ തമിഴ്‌നാട് സര്‍ക്കാരും വിവിധ കമ്പനികളും തമ്മില്‍ നിരവധി സുപ്രധാന ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഈ കരാറുകള്‍ സംസ്ഥാനത്തിന് ഗണ്യമായ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നോക്കിയ, മൈക്രോചിപ്പ്, പേപാല്‍ എന്നീ കമ്പനികളില്‍നിന്ന് തമിഴ്‌നാട് നിക്ഷേപം നേടിയെടുത്തു. 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 450 കോടി രൂപ മുതല്‍മുടക്കില്‍ ചെങ്കല്‍പട്ടിലെ സിരുശേരിയിലെ സിപ്കോട്ടില്‍ നോക്കിയ ഒരു കേന്ദ്രം സ്ഥാപിക്കും.

ചെന്നൈയിലെ ഒരു അഡ്വാന്‍സ്ഡ് ഡെവലപ്മെന്റ് സെന്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, അത് 1,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അര്‍ധചാലക ഉപകരണങ്ങളുടെ ഒരു ഉല്‍പ്പന്ന വികസനവും നിര്‍മ്മാണ സൗകര്യവും യീല്‍ഡ് എഞ്ചിനീയറിംഗ് സിസ്റ്റംസ് സ്ഥാപിക്കും. 150 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ 300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

250 കോടി രൂപ മുതല്‍മുടക്കില്‍ ചെന്നൈയിലെ സെമ്മഞ്ചേരിയില്‍ അര്‍ദ്ധചാലക സാങ്കേതിക വിദ്യയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു ആര്‍ ആന്‍ഡ് ഡി സെന്റര്‍ മൈക്രോചിപ്പ് സ്ഥാപിക്കും. ഇത് 1,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അര്‍ദ്ധചാലക നിര്‍മ്മാണത്തിനും ഉപകരണങ്ങള്‍ക്കുമായി ഒരു അഡ്വാന്‍സ്ഡ് എഐ-എനേബിള്‍ഡ് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍ അപ്ലൈഡ് മെറ്റീരിയല്‍സ് സ്ഥാപിക്കും. ഇവിടെ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

മധുരയിലെ എല്‍കോട്ട് വടപളഞ്ചിയില്‍ ഒരു ടെക്നോളജി ആന്‍ഡ് ഗ്ലോബല്‍ ഡെലിവറി സെന്റര്‍ സ്ഥാപിക്കാന്‍ ഇന്‍ഫിംഗ്‌സുമായി കരാറായി. ഇവിടെ 700 തൊഴിലവസരങ്ങള്‍ ഉറപ്പാക്കും.

ഇലക്ട്രോലൈസര്‍ നിര്‍മാണത്തിലും ഹൈഡ്രജന്‍ സൊല്യൂഷന്‍ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ഘടകങ്ങള്‍ക്കായുള്ള നിര്‍മാണ കേന്ദ്രം ചെങ്കല്‍പട്ടില്‍ ഓമിയം സ്ഥാപിക്കും. 400 കോടി രൂപ മുതല്‍മുടക്കിലുള്ള ഈ പദ്ധതിയില്‍ 500 തൊഴിലവസരങ്ങള്‍ ഉണ്ടാകും.

ഈ നിക്ഷേപങ്ങള്‍ തമിഴ്നാടിന്റെ സാങ്കേതിക-നിര്‍മ്മാണ മേഖലകളെ ഉത്തേജിപ്പിക്കുമെന്നും ഇന്ത്യയിലെ നവീകരണത്തിനും വികസനത്തിനുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.