image

18 Feb 2025 10:50 AM GMT

Economy

ജിഡിപി 6.4% വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

MyFin Desk

gdp growth to reach 6.4%, report says
X

Summary

ഉയര്‍ന്ന നിക്ഷേപങ്ങളും സേവന കയറ്റുമതിയിലെ വളര്‍ച്ചയും മുന്നേറ്റത്തിന് കാരണം


സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിച്ചതിന്റെ ഫലമായി ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐസിആര്‍എ.

ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.7 ശതമാനമായി വളര്‍ന്നു, എന്നാല്‍ പൊതുതെരഞ്ഞെടുപ്പും ഉപഭോഗ ആവശ്യകതയും ദുര്‍ബലമായതിനാല്‍ സര്‍ക്കാര്‍ മൂലധന ചെലവ് മന്ദഗതിയിലായി. ഇതോടെ സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.4 ശതമാനമായി കുറഞ്ഞു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രകടനത്തിന് മൂലധന, റവന്യൂ ചെലവുകള്‍ക്കായുള്ള മൊത്തം സര്‍ക്കാര്‍ ചെലവില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ധനവ്, സേവന കയറ്റുമതിയിലെ ഉയര്‍ന്ന വളര്‍ച്ച, ചരക്ക് കയറ്റുമതിയിലെ തിരിച്ചുവരവ്, പ്രധാന ഖാരിഫ് വിളകളുടെ ആരോഗ്യകരമായ ഉല്‍പ്പാദനം തുടങ്ങിയവ ഗുണം ചെയ്തതായി ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.

ഉത്സവ സീസണില്‍ ചില ഉപഭോക്തൃ കേന്ദ്രീകൃത മേഖലകളില്‍ ഉണര്‍വ് അനുഭവപ്പെട്ടു. നഗരപ്രദേശങ്ങളിലെ ഉപഭോക്തൃ വികാരം നേരിയ തോതില്‍ കുറഞ്ഞപ്പോഴും, കഴിഞ്ഞ പാദത്തിലെ കാലാവസ്ഥാ സംബന്ധമായ വെല്ലുവിളികള്‍ക്ക് ശേഷം ഖനനം, വൈദ്യുതി തുടങ്ങിയ മറ്റ് മേഖലകളില്‍ പുരോഗതി ഉണ്ടായി.

ഫെബ്രുവരി 28 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ഒക്ടോബര്‍-ഡിസംബര്‍ വളര്‍ച്ചാ കണക്കുകള്‍ പുറത്തുവിടും. നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുടെ രണ്ടാമത്തെ മുന്‍കൂര്‍ കണക്കുകളും പുറത്തുവിടും.

ജനുവരിയില്‍ പുറത്തിറക്കിയ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റുകളില്‍, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനമായി എന്‍എസ്ഒ പ്രവചിച്ചു. ആര്‍ബിഐ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട നിരവധി സൂചകങ്ങളിലെ വാര്‍ഷിക വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത് മൂന്നാം പാദത്തില്‍ ഇന്ത്യയുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതായി റേറ്റിംഗ് ഏജന്‍സി അറിയിച്ചു.