image

23 Aug 2024 7:44 AM GMT

Economy

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് ഇളവുകള്‍ ജിഎസ്ടി കൗണ്‍സിലിലേക്ക്

MyFin Desk

gst council to consider insurance exemptions
X

Summary

  • ജിഎസ്ടിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ഒഴിവാക്കുന്നതിന്റെ വരുമാന പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്നു
  • യോഗത്തിന് മുമ്പ് ശുപാര്‍ശകള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കും
  • ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നിലവില്‍ 18% ജിഎസ്ടി


അടുത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ ചേരുമ്പോള്‍ ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് 18 ശതമാനം ലെവിയില്‍ നിന്ന് ഒഴിവാക്കുമോ എന്നചോദ്യമാണ് ഉയരുന്നു. സെപ്റ്റംബര്‍ 9നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍. ഈ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

വിവിധ വ്യവസായങ്ങളില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നുമുള്ള നിരക്ക് യുക്തിസഹമാക്കല്‍ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുന്ന കൗണ്‍സിലിന്റെ ഫിറ്റ്മെന്റ് കമ്മിറ്റി ഈ നിര്‍ദ്ദേശം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 'ജിഎസ്ടിയില്‍ നിന്ന് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് ഒഴിവാക്കുന്നതിന്റെ വരുമാന പ്രത്യാഘാതങ്ങള്‍ ഫിറ്റ്മെന്റ് കമ്മിറ്റി വിശകലനം ചെയ്യുകയാണ്. സെപ്റ്റംബര്‍ 9 ന് ചേരുന്ന യോഗത്തിന് മുമ്പ് ശുപാര്‍ശകള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കും,' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒരു ശുപാര്‍ശ നല്‍കുന്നതിന് മുമ്പ് കമ്മിറ്റി വരുമാന നഷ്ടവും മറ്റ് സാമ്പത്തിക പ്രത്യാഘാതങ്ങളും വിലയിരുത്തും. എല്ലാത്തരം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും 18 ശതമാനം ജിഎസ്ടി ഇപ്പോള്‍ ചുമത്തപ്പെടുന്നു. ഇത് പോളിസി ഹോള്‍ഡര്‍മാരെ ഭാരപ്പെടുത്തുന്നതിനും ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

വരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ ആശങ്കകള്‍ സമഗ്രമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഖജനാവിന് ഉണ്ടാകാന്‍ സാധ്യതയുള്ള വരുമാന നഷ്ടം കൂടി പരിഗണിച്ചാവും തീരുമാനം. കൗണ്‍സിലിന്റെ അന്തിമ തീരുമാനം രൂപപ്പെടുത്തുന്നതില്‍ ഫിറ്റ്മെന്റ് കമ്മിറ്റിയുടെ വിശകലനങ്ങളും ശുപാര്‍ശകളും നിര്‍ണായക പങ്ക് വഹിക്കും.

ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി പിന്‍വലിക്കണമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഔദ്യോഗികമായി ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അവശ്യ സേവനങ്ങള്‍ക്ക് നികുതി ചുമത്തുന്നത് അവയുടെ പ്രവേശനക്ഷമതയെയും വളര്‍ച്ചയെയും നിയന്ത്രിക്കുന്നുവെന്ന് ജൂലൈ 28 ന് അയച്ച കത്തില്‍ ഗഡ്കരി ഊന്നിപ്പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് നികുതി ചുമത്തുന്നതിന് തുല്യമാണെന്നും ഗഡ്കരി എഴുതി.

ഒഴിവാക്കലിനെ പിന്തുണച്ച്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തുവന്നിരുന്നു. ഓഗസ്റ്റ് 1 ന് എക്സില്‍ ഒരു പോസ്റ്റില്‍ ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ ജിഎസ്ടി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.